ഉയർന്ന നികുതിയും വിലക്കയറ്റവും മൂലം കാൽഗറിയിലെ ഫുഡ് ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി വളരെ ഗൗരവമേറിയതാണെന്ന് റിപ്പോർട്ട്. കാൽഗറി ഫുഡ് ബാങ്ക് സിഇഒ മെലിസ ഫ്രോം പറയുന്നത് പണപ്പെരുപ്പവും ഇറക്കുമതി തീരുവയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നണ്ടെന്നാണ്. പുതിയ പച്ചക്കറികൾ പോലുള്ള സാധനങ്ങൾക്ക് പ്രതിവർഷം 1 കോടി ഡോളർ ചെലവഴിക്കേണ്ടി വരുന്നു. ഇതൊക്കെ വലിയ സംഭാവനകളും സർക്കാർ സഹായവും ഇല്ലാതെ നീണ്ടുനിൽക്കുന്ന ഒരു സേവന രീതിക്ക് ഭീഷണിയാകുന്നുണ്ട്.
യുഎസ് താരിഫുകൾ കാരണം ഈ സാധനങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തേണ്ടി വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭക്ഷണസാധനങ്ങളുടെ വില ഒരു വർഷം കൊണ്ട് 38% വർധിച്ചതായി സ്റ്റാറ്റിസ്റ്റിക് കാനഡ ഈ ആഴ്ച പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഒരാൾക്കുള്ള ഉച്ചഭക്ഷണത്തിന് നിലവിൽ 4 ഡോളർ ചിലവഴിക്കുന്നതായി ബ്രൗൺ ബാഗിങ് ഫോർ കാൽഗറീസ് കിഡ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാനി ഗൗതിയർ പറഞ്ഞു.
ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50 സെൻ്റ് കൂടുതലാണ്. കാൽഗറി നിവാസികളിൽ ഭൂരിഭാഗവും ഇപ്പോഴും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി കാൽഗറി ഫുഡ് ബാങ്ക് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നവരിൽ 65% പേർക്കും ജോലിയുണ്ടെങ്കിലും, കുറഞ്ഞ വരുമാനം കാരണം ബുദ്ധിമുട്ടുകയാണ്.
കുറഞ്ഞ വേതനം മാത്രമല്ല, പരിമിതവും സ്ഥിരമല്ലാത്തതുമായ ജോലി സമയം, തൊഴിൽ സുരക്ഷയില്ലായ്മ എന്നിവയും ജോലി ചെയ്യുന്ന കാൽഗറി നിവാസികളുടെ കുടുംബങ്ങൾക്ക് ഭക്ഷണം നൽകാനുള്ള കഴിവിനെ ബാധിക്കുന്നുണ്ട്. 2024 മാർച്ചിൽ മാത്രം 2 ദശലക്ഷത്തിലധികം ആളുകൾ ഫുഡ് ബാങ്കുകൾ സന്ദർശിച്ചു. ഇത് അഞ്ച് വർഷം മുമ്പുള്ളതിൻ്റെ ഇരട്ടിയാണ്. ഈ രണ്ട് ലാഭേതര സംഘടനകളും പിടിച്ചുനിൽക്കാൻ കാൽഗറി നിവാസികളിൽ നിന്നുള്ള സംഭാവനകളെയാണ് ആശ്രയിക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും, കുറച്ച് മാസങ്ങളായി വില ഉയർച്ചയും, സംഭാവനകളുടെ കുറവുമാണ് ഈ സേവന സംഘടനകളെ കൂടുതൽ പരിമിതികളിലേക്ക് നയിക്കുന്നത്. ഭക്ഷ്യസുരക്ഷ വലിയൊരു സാമൂഹിക പ്രശ്നമായി മാറുന്ന സാധ്യതയുള്ള ഈ സാഹചര്യത്തിൽ, അധികൃതർ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നുള്ള ശക്തമായ ഇടപെടലാണ് ആവശ്യം.



