ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും മലയാളി വ്യവസായിയുമായ ഡോ. സി.ജെ. റോയ് (57) അശോക് നഗറിലെ കമ്പനി ആസ്ഥാനത്ത് വെച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെ സ്വന്തം മുറിയിൽ വെച്ച് കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ മുതൽ സി.ജെ. റോയിയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡ് നടത്തിവരികയായിരുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ചില രേഖകൾ എടുക്കാനെന്ന വ്യാജേന തൊട്ടടുത്ത മുറിയിലേക്ക് പോയ അദ്ദേഹം തന്റെ ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെയും സ്ഥാപനങ്ങളിൽ നടന്ന പരിശോധനകൾക്കെതിരെ റോയി കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സംരംഭകനായ സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളം, കർണാടക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി വിപുലമായ ബിസിനസ് ശൃംഖലയുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഇതുവരെ 165-ഓളം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റിന് പുറമെ വിദ്യാഭ്യാസം, വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു.
സിനിമാ നിർമ്മാണ രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹം മലയാളത്തിലും കന്നഡയിലുമായി 11 ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, ‘ഐഡന്റിറ്റി’ തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ജനപ്രിയ റിയാലിറ്റി ഷോയായ ‘ഐഡിയ സ്റ്റാർ സിംഗർ’ സ്പോൺസർ ചെയ്തതിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ പരിചിതനായത്. ആഡംബര കാറുകളോട് വലിയ താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന് വിദേശത്തും സ്വദേശത്തുമായി വലിയ കാർ ശേഖരമുണ്ടായിരുന്നു. സംഭവത്തിൽ ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Business tycoon C.J. Roy commits suicide; incident occurred during a raid at his office in Bengaluru



