വീട്ടിൽ അതിക്രമിച്ചുകയറിയ കവർച്ചക്കാരനെ മർദ്ദിച്ചതിന് വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഒന്റാറിയോയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ “എന്തോ കുഴപ്പമുണ്ടെന്ന്” പ്രീമിയർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ ലിൻഡ്സെയിൽ വെച്ചാണ് സംഭവം. 44 വയസ്സുള്ള വീട്ടുടമ ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ ഒരു അതിക്രമിച്ചുകയറിയ കവർച്ചക്കാരനെ കണ്ടു. തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഏറ്റുമുട്ടലിൽ കവർച്ചക്കാരനായ 41 വയസ്സുള്ള യുവാവിന് ഗുരുതരമായ പരിക്കേറ്റു. ഇതേത്തുടർന്നാണ് വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുടമക്കെതിരെ പോലീസ് ഗുരുതരമായ ആക്രമണത്തിനും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും കേസെടുത്തു. അതേസമയം കവർച്ചക്കാരനെതിരെ മാരകായുധം കൈവശം വെച്ചതിനും അതിക്രമിച്ച് കയറിയതിനും ഉൾപ്പെടെ നാല് കേസുകൾ ചുമത്തി. സംഭവത്തെക്കുറിച്ച് പ്രതികരിച്ച പ്രീമിയർ, സ്വന്തം വീട്ടിൽ അതിക്രമിച്ചുകയറുന്ന ഒരാളെ പ്രതിരോധിക്കാൻ എല്ലാവരും ശ്രമിക്കുമെന്നും, കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കുന്ന എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും പറഞ്ഞു.
ഈ സംഭവം കനേഡിയൻ ജാമ്യവ്യവസ്ഥയിലെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഡഗ് ഫോർഡ് പറഞ്ഞു. കവർച്ചക്കാരന് ഇതിനുമുമ്പും നിരവധി ക്രിമിനൽ കേസുകളുണ്ടായിരുന്നെന്നും പ്രീമിയർ വ്യക്തമാക്കി. ഒരാൾ ആക്രമിക്കാൻ വരുമ്പോൾ സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജനങ്ങൾക്ക് കഴിയണമെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
അതേസമയം, ഒരാൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം കാനഡയിൽ പരിധിയില്ലാത്തതല്ലെന്ന് പോലീസ് വ്യക്തമാക്കി. കനേഡിയൻ ക്രിമിനൽ കോഡിലെ സെക്ഷൻ 34, 35 എന്നിവ പ്രകാരം, ഒരാൾക്ക് സ്വയം പ്രതിരോധിക്കാൻ “ന്യായമായ ബലം” ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് പോലീസ് പറയുന്നു.
Burglar beaten to death; case filed against homeowner; Premier Doug Ford says "the law should be rewritten"



