തണ്ടർ ബേ, ഒൻ്റാറിയോ എന്നീ പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുന്നു. പ്രദേശത്തെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ തണ്ടർ ബെയിയിലെ ഫയർഫോഴ്‌സ് ദിവസങ്ങളായി നിരന്തര ശ്രമം തുടരുകയാണ്. തണ്ടർ ബേ എയർപോർട്ട് പരിസരത്ത് നിന്ന് ട്വിൻ സിറ്റി ക്രോസ്‌റോഡുകൾക്കപ്പുറം വലെ നീളുന്ന റെയിൽപാതക്കരികെ നിരവധി തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതുവരെ പ്രദേശത്തുള്ളവരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാവാതെ തീപിടുത്തം നിയന്ത്രിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളിലെ പുൽത്തകിടുകളിലും മറ്റുമായി തീ പടരുന്നത് വലിയ അപകടസാധ്യകളുണ്ടാക്കിയേക്കും. വരണ്ട കാലവസ്ഥയും, ശക്തമായ കാറ്റും അഗ്നിബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായേക്കും.
നേരത്തെ തന്നെ ഒന്റാറിയോയുടെ പ്രകൃതിസംരക്ഷണ വകുപ്പും തണ്ടർ ബേ നഗരവും ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരുന്നു. ക്യാമ്പ് ഫയർ പോലുള്ള പ്രവർത്തികളും പുറത്ത് മാലിന്യം കത്തിക്കുന്നതുമടക്കം ഒഴിവാക്കാനും അധികൃതർ ആഹ്വാനം ചെയ്തിരുന്നു.
ഇതിനായി തങ്ങളുടെ സംഘങ്ങൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തിക്കുകയാണെന്നാണ് ഒരു ഫയർഡിപ്പാർട്ട്‌മെന്റ് പ്രതിനിധി വ്യക്തമാക്കിയിരിക്കുന്നത്. തീ പടരുന്നതിന്റെ എന്തെങ്കിലും സൂചന കണ്ടാൽ ഉടൻ തന്നെ പൊതുജനങ്ങൾ അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചൂടുള്ള കാലാവസ്ഥ മാറ്റമില്ലാതെ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.



