സിഡ്നി: ജൂത ആഘോഷമായ ഹനുക്കയുടെ ഭാഗമായി ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന പരിപാടിക്കിടെ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഒരു പോലീസുദ്യോഗസ്ഥൻ ഉൾപ്പെടെ കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ ഓസ്ട്രേലിയൻ പോലീസ് ഭീകരാക്രമണമായി പ്രഖ്യാപിച്ചു. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വെടിവെപ്പിൽ പങ്കെടുത്ത രണ്ട് അക്രമികളിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് മരിച്ചതായും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു പോലീസുദ്യോഗസ്ഥനുമുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാൻയോൺ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. “നിരപരാധികളായവരുടെ ജീവനെടുക്കുന്ന ഈ അക്രമം ന്യൂ സൗത്ത് വെയിൽസിന് അസ്വീകാര്യമാണ്. ഒരു കല്ലും മറിച്ചിടാതെ അന്വേഷണം നടത്തമെന്ന് ലാൻയോൺ പറഞ്ഞു.
സൺഡേ രാത്രിയിൽ ‘ചാനുക്ക ബൈ ദി സീ’ എന്ന പേരിൽ ഹനുക്ക ആഘോഷത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളാണ് ബോണ്ടി ബീച്ചിൽ തടിച്ചുകൂടിയിരുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്ത് സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തുകയാണെന്നും പോലീസ് അറിയിച്ചു. സംഭവം നടന്ന് ഏകദേശം 10 മിനിറ്റോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
വേനൽക്കാല സായാഹ്നത്തിൽ പ്രശസ്തമായ ഈ ബീച്ചിൽ നടന്ന വെടിവെപ്പ് കണ്ടതോടെ ബീച്ചിലുണ്ടായിരുന്ന ആളുകൾ പരിഭ്രാന്തരായി മണലിലൂടെയും അടുത്തുള്ള തെരുവുകളിലേക്കും ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ അങ്ങേയറ്റം ഭീതിജനകമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ലാച്ലൻ മോറൻ ഉൾപ്പെടെയുള്ള ദൃക്സാക്ഷികൾ ഭയം നിറഞ്ഞ നിമിഷങ്ങളാണ് പങ്കുവെച്ചത്. വെടിയൊച്ച കേട്ട് താൻ കൈയിലുണ്ടായിരുന്ന ബിയർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും കൈയിലുള്ള വസ്തുക്കളെല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു, ആളുകൾ കരയുന്നുണ്ടായിരുന്നു, അത് ഭയങ്കരമായിരുന്നു,” മോറൻ കൂട്ടിച്ചേർത്തു. വൈകുന്നേരം 6.45-ഓടെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് അടിയന്തര സേവനങ്ങൾ കാംബെൽ പരേഡിലേക്ക് വിളിച്ചുവരുത്തിയത്. “സന്തോഷത്തിന്റെ ദിനമായിരിക്കേണ്ട ഹനുക്കയുടെ ആദ്യ ദിവസം ജൂത ഓസ്ട്രേലിയക്കാരെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണം രാജ്യത്തിന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ച ഒരു ഭീകരപ്രവർത്തനവും, ജൂതവിരുദ്ധതയുമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രതികരിച്ചു.
ഫെഡറൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ നൈജൽ റയാനൊപ്പമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. “ജൂത ഓസ്ട്രേലിയക്കാർക്ക് നേരെയുള്ള ആക്രമണം ഓരോ ഓസ്ട്രേലിയക്കാരന് നേരെയുമുള്ള ആക്രമണമാണ്. ഇന്ന് സംഭവിച്ചത് നമ്മുടെയെല്ലാം ചിന്തകൾക്കപ്പുറമാണ്,” ആൽബനീസ് പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും വിദേശകാര്യ മന്ത്രി ഗിദിയോൻ സാറും സംഭവത്തെ അപലപിച്ചു.
അതേസമയം, അക്രമികളിൽ ഒരാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഈ ധീരമായ ഇടപെടൽ നിരവധി ജീവനുകൾ രക്ഷിക്കാൻ കാരണമായെന്ന് ആളുകൾ പ്രശംസിച്ചു.
ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് ഈ വ്യക്തിയെ “യഥാർത്ഥ ഹീറോ” എന്ന് വിശേഷിപ്പിച്ചു. “സമൂഹത്തിന് നേരെ വെടിയുതിർത്ത ഒരു തോക്കുധാരിയുടെ അടുത്തേക്ക് ചെന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി അയാളെ ഒറ്റയ്ക്ക് നിരായുധനാക്കിയ ആ മനുഷ്യനാണ് ഈ രാത്രിയിൽ നിരവധി പേർ ജീവിച്ചിരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
bondi-beach-shooting-hanukkah
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



