ജൂൺ 12-ന് അഹമ്മദാബാദിൽ ലണ്ടൻ ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്ന് 260 പേർ മരിക്കുകയും ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനം പറന്നുയരുന്നതിന് നിമിഷങ്ങൾക്കകം ഇന്ധന സ്വിച്ചുകൾക്ക് തകരാർ സംഭവിച്ച് എഞ്ചിനുകളിലേക്കുള്ള ഇന്ധനം നിലച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ, എയർ ഇന്ത്യ തങ്ങളുടെ ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ അതിസൂക്ഷ്മമായി പരിശോധിച്ചു. തിരഞ്ഞെടുക്കപ്പെട്ട ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം മുൻകരുതലെന്ന നിലയിൽ പരിശോധിച്ചെന്നും, ‘പ്രശ്നങ്ങളൊന്നുമില്ല’ എന്ന് കണ്ടെത്തിയെന്നും എയർ ഇന്ത്യ അറിയിച്ചു.
ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനറുകളും, എയർ ഇന്ത്യ എക്സ്പ്രസ് ഉപയോഗിക്കുന്ന ബോയിംഗ് 737 ജെറ്റുകളുമാണ് പ്രധാനമായും പരിശോധിച്ചത്. ഇരു വിഭാഗം വിമാനങ്ങളിലും വിശദമായ പരിശോധനകൾ നടത്തിയെന്നും, ലോക്കിംഗ് സംവിധാനത്തിൽ യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി എയർ ഇന്ത്യ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. വർദ്ധിച്ചുവരുന്ന സുരക്ഷാ പരിശോധനകളും, അതിനെത്തുടർന്നുണ്ടായ വിമാനത്താമസങ്ങളും റദ്ദാക്കലുകളും യാത്രക്കാരിൽ ആശങ്ക വർദ്ധിപ്പിച്ചു. ഇതിനിടെ, തിങ്കളാഴ്ച മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയിൽ എയർ ഇന്ത്യയുടെ എയർബസ് 320 വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഈ അപകടത്തിൽ വിമാനത്തിന്റെ എഞ്ചിന് ഭാഗികമായ കേടുപാടുകൾ സംഭവിക്കുകയും റൺവേ താൽക്കാലികമായി അടച്ചിടാൻ കാരണമാകുകയും ചെയ്തു. കൊച്ചിയിൽ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, വിമാനം പരിശോധനകൾക്കായി മാറ്റിയിട്ടിരിക്കുകയാണെന്നും എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
2022-ൽ, ടാറ്റ സൺസ് നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. ദശാബ്ദങ്ങളുടെ സർക്കാർ നിയന്ത്രണത്തിന് ശേഷം ടാറ്റക്ക് എയർ ഇന്ത്യയെ വിൽക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. 2.4 ബില്യൺ ഡോളറിന്റെ ഈ കരാർ, നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1932-ൽ ടാറ്റ കുടുംബം സ്ഥാപിച്ച എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ‘വീട്ടിലേക്കുള്ള മടക്കയാത്ര’ കൂടിയായിരുന്നു. ഏറ്റെടുക്കലിന് ശേഷം എയർ ഇന്ത്യ 70 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന നൂറുകണക്കിന് പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി. കൂടാതെ, തങ്ങളുടെ ബ്രാൻഡിംഗും ലിവറിയും പുനർരൂപകൽപ്പന ചെയ്യുകയും, ടാറ്റക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ചെറിയ എയർലൈനുകളെ തങ്ങളിലേക്ക് ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ നവീകരണങ്ങൾക്കും അറുപതിലധികം പഴക്കം ചെന്ന വിമാനങ്ങളുടെ ഉൾഭാഗം നവീകരിക്കുന്നതിനും കമ്പനി ദശലക്ഷക്കണക്കിന് ഡോളർ മുടക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Boeing planes are safe; Air India says no!



