ഒന്റാരിയോ: പെർത്ത് കൗണ്ടിയിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏകദേശം 124,000 ടർക്കികളെ സംസ്കരിച്ചു. ലിസ്റ്റോവലിന് സമീപമുള്ള നാല് ഫാമുകളിലായി എച്ച്.പി.എ.ഐ (Highly Pathogenic Avian Influenza) ബാധ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (സി.എഫ്.ഐ.എ) അറിയിച്ചു. പക്ഷിപ്പനി പടരുന്നത് തടയുന്നതിന്റെ ഭാഗമായി പക്ഷികളെ മാനുഷികമായ രീതിയിൽ കൊന്നൊടുക്കി (Depopulated) സംസ്കരിച്ചതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ ലിസ്റ്റോവലിന് സമീപമുള്ള ഒരു ടർക്കി ഫാമിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. സി.എഫ്.ഐ.എ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ മേഖലയിലെ മറ്റ് മൂന്ന് ഫാമുകളിൽ കൂടി രോഗം പടർന്നതായി കണ്ടെത്തുകയായിരുന്നു. നവംബറിൽ സ്ട്രാത്ത്‌റോയിക്ക് സമീപമുള്ള അഞ്ച് കേന്ദ്രങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അന്ന് 33,000 ടർക്കികളെ അവിടെ കൊന്നൊടുക്കിയിരുന്നു.
നിലവിൽ കാനഡയിലെ വിവിധ ഫാമുകളിലായി 50 പക്ഷിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ബ്രിട്ടീഷ് കൊളംബിയ മേഖലയിലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയാൻ കർശനമായ പരിശോധനകളും മുൻകരുതൽ നടപടികളും തുടരുകയാണെന്ന് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bird flu confirmed in Perth County: 124,000 turkeys mass-culled



