വിക്ടോറിയ: ബ്രിട്ടിഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവയ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണം നടത്തിയത് ജെസ്സി വാൻ റൂട്ട്സെലാര് എന്ന 18 വയസ്സുകാരിയായ ട്രാൻസ്‌ജെൻഡർ യുവതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദ്യാലയത്തിലേക്ക് എത്തുന്നതിന് മുൻപ് സ്വന്തം വീട്ടിൽ വെച്ച് തന്റെ അമ്മയെയും 11 വയസ്സുകാരനായ സഹോദരനെയും ജെസ്സി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ഇവർ സ്‌കൂളിലെത്തി ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപികയും ഉൾപ്പെടെ ആറുപേരാണ് സ്‌കൂളിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിയുതിർത്ത് ജീവിൻ അവസാനിപ്പിക്കുകയായിരുന്നു.
നാല് വർഷം മുൻപ് ഇതേ വിദ്യാലയത്തിൽ പഠനം ഉപേക്ഷിച്ച വ്യക്തിയായിരുന്നു ജെസ്സി. ആക്രമണത്തിൽ പരിക്കേറ്റ 24ഓളം പേരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ജെസ്സി നേരത്തെ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണോ ഈ ആക്രമണം നടന്നതെന്ന കാര്യത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) വിശദമായ അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച തോക്കിന്റെ ലൈസൻസുമായി ബന്ധപ്പെട്ടും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ജെസ്സിയുടെ കൈവശമുണ്ടായിരുന്ന ആയുധത്തിന്റെ ലൈസൻസ് 2024-ൽ കാലാവധി കഴിഞ്ഞതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കാലാവധി കഴിഞ്ഞ ലൈസൻസുള്ള ആയുധം എങ്ങനെ ഇവരുടെ കൈവശം എത്തിയെന്നത് കാനഡയിലെ തോക്ക് നിയന്ത്രണ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ വെടിവയ്പ്പുകളിലൊന്നായി ഈ സംഭവം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. രാജ്യം ഒന്നടങ്കം ഈ ദുരന്തത്തിന്റെ നടുക്കത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
BC School Shooting: Trans Woman Kills Family, Students



