വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ റെഡ് ക്രിസ് സ്വർണ്ണ, ചെമ്പ് ഖനിയിൽ 60 മണിക്കൂറിലധികം കുടുങ്ങിക്കിടന്ന മൂന്ന് തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തി. സൂക്ഷ്മവും ശ്രദ്ധാപൂർവ്വവുമായ ഒരു പ്രവർത്തനത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. ചൊവ്വാഴ്ച രാവിലെയുണ്ടായ രണ്ട് മണ്ണിടിച്ചിലുകളെത്തുടർന്നാണ് കെവിൻ കൗംബ്സ് (ഒന്റാറിയോ), ഡാരിയൻ മഡ്യൂക്ക് (ബ്രിട്ടീഷ് കൊളംബിയ), ജെസ്സി ചുബാറ്റി (മനിറ്റോബ) എന്നീ ഹായ്-ടെക് ഡ്രില്ലിംഗിലെ കരാർ തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങിയത്.
വ്യാഴാഴ്ച രാത്രി 10:40 ഓടെയാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചതെന്ന് ഖനിയുടെ നടത്തിപ്പുകാരായ ന്യൂമോണ്ട് കോർപ്പറേഷൻ അറിയിച്ചു. ഖനിക്കുള്ളിൽ കുടുങ്ങിയെങ്കിലും ഇവർ ആരോഗ്യവാന്മാരും ആത്മവിശ്വാസമുള്ളവരുമായിരുന്നെന്ന് കമ്പനി അറിയിച്ചു.
ഖനിക്കുള്ളിലെ സ്റ്റീൽ അഭയകേന്ദ്രത്തിൽ ഇവർക്ക് ഭക്ഷണവും വെള്ളവും വായുവും ലഭ്യമാക്കിയിരുന്നു.
ഡ്രോണുകൾ, വിദൂര നിയന്ത്രിത സ്കൂപ്പുകൾ, അപകടകരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന സംരക്ഷിത സംവിധാനങ്ങളുള്ള ഭാരമേറിയ യന്ത്രങ്ങൾ എന്നിവ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. 20-30 മീറ്റർ നീളമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള തീവ്ര ശ്രമമാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നടന്നത്.
നിരന്തരമായ സഹകരണം, സാങ്കേതിക വൈദഗ്ദ്ധ്യം, എല്ലാറ്റിനുമുപരിയായി സുരക്ഷയ്ക്കും ശ്രദ്ധയ്ക്കും നൽകിയ പ്രാധാന്യം എന്നിവയാണ് രക്ഷാപ്രവർത്തനം വിജയകരമാക്കിയതെന്ന് ന്യൂമോണ്ട് കമ്പനി പ്രസ്താവിച്ചു. രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് ഇപ്പോൾ വൈദ്യസഹായവും ക്ഷേമ പരിചരണവും നൽകിവരുന്നു. ഇവരുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. മൂന്ന് തൊഴിലാളികൾക്കും അവരവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നു എന്നറിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്ന് ബി.സി. ഖനന-നിർണ്ണായക ധാതുക്കളുടെ മന്ത്രിയായ ജാഗ്രൂപ് ബ്രാർ പ്രതികരിച്ചു.



