വാഷിംഗ്ടൺ: ഇറാനിലെ അതീവ സുരക്ഷയുള്ള ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ബി-2 സ്റ്റെൽത്ത് ബോംബറുകൾ വിന്യസിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് അത്യാധുനികമായ ഈ ബോംബറുകൾ ഉപയോഗിച്ച് യുഎസ് വ്യോമാക്രമണം നടത്തിയത്. നേരത്തെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെയും യെമനിലെ ഹൂതികൾക്കെതിരെയും ബി-2 ബോംബറുകൾ വിജയകരമായി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനെതിരെയുള്ള പ്രധാന ദൗത്യങ്ങൾക്കും അമേരിക്ക ഈ അത്യാധുനിക വിമാനങ്ങളെ വീണ്ടും ആശ്രയിക്കുന്നത്.
മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് പുറപ്പെട്ട നാല് ബി-2 ബോംബറുകൾ ആകാശത്തുവെച്ച് ഇന്ധനം നിറച്ചാണ് ഈ ദീർഘദൂര ദൗത്യം പൂർത്തിയാക്കിയത്. 2,000 പൗണ്ട് ഭാരമുള്ള ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് ഇറാന്റെ ഭൂഗർഭ മിസൈൽ സംഭരണശാലകൾ തകർക്കുകയായിരുന്നു ലക്ഷ്യം. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള ഈ സ്റ്റെൽത്ത് വിമാനങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളിൽ ഭൂരിഭാഗവും തകർക്കാൻ കഴിഞ്ഞതായി യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
അതേസമയം, യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഗൾഫ് മേഖലയിലെ വിവിധ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലാണ് മരണം സംഭവിച്ചത്. അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക നടപടിയിൽ അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. മേഖലയിൽ നിലവിൽ യുദ്ധം രൂക്ഷമായി തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
B-2 bombers again against Iran; US airstrikes on ballistic missile sites



