സിഡ്‌നി: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഓസ്‌ട്രേലിയ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിസ റിസ്‌ക് ഫ്രെയിംവർക്കിന് കീഴിൽ ഇന്ത്യയെ ഏറ്റവും ഉയർന്ന ജാഗ്രത വേണ്ട രാജ്യങ്ങളുടെ പട്ടികയിലാണ് (Evidence Level 3) ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി എട്ട് മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വന്നത്. ഇന്ത്യയ്‌ക്കൊപ്പം നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയും ഈ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങൾ വിസ നിയമങ്ങൾ കടുപ്പിച്ചതോടെ വലിയ തോതിൽ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ, യോഗ്യരായ വിദ്യാർത്ഥികൾക്ക് വിസ നിഷേധിക്കില്ലെന്നും മറിച്ച് അപേക്ഷകളിലെ സുതാര്യത ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന. വ്യാജ വിദ്യാഭ്യാസ രേഖകളും സാമ്പത്തിക രേഖകളും ഉപയോഗിച്ച് വിസ നേടാനുള്ള ശ്രമങ്ങൾ വർധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഓസ്‌ട്രേലിയൻ സർക്കാരിനെ നയിച്ചത്.
പുതിയ മാറ്റമനുസരിച്ച് വിദ്യാർത്ഥികളുടെ ബാങ്ക് രേഖകൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. മുൻപ് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലഭിച്ചിരുന്ന വിസ നടപടികൾ പൂർത്തിയാക്കാൻ ഇനി എട്ട് ആഴ്ച വരെ സമയമെടുത്തേക്കാം. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം തെളിയിക്കുന്ന രേഖകളിലും സാമ്പത്തിക സ്രോതസ്സുകളിലും വിട്ടുവീഴ്ചയില്ലാത്ത പരിശോധന ഉണ്ടാകും. കൃത്യമായ രേഖകളുള്ള അപേക്ഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഓസ്‌ട്രേലിയയിലുള്ള ആകെ വിദേശ വിദ്യാർത്ഥികളിൽ 1,40,000 പേർ ഇന്ത്യക്കാരാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആകെ വിദ്യാർത്ഥികളുടെ മൂന്നിലൊന്ന് ഭാഗവും. വിസ ഫീസ് 2,000 ഡോളറായി വർധിപ്പിച്ചതും ജീവിതച്ചെലവിനായി കാണിക്കേണ്ട തുക കുറഞ്ഞത് 29,710 ഓസ്‌ട്രേലിയൻ ഡോളറായി നിശ്ചയിച്ചതും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. വരാനിരിക്കുന്ന അധ്യയന വർഷങ്ങളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ചുരുങ്ങിയത് രണ്ടുമാസം മുൻപെങ്കിലും വിസ നടപടികൾ ആരംഭിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
australia-puts-india-in-highest-risk-visa-list-are-students-unwelcome-now
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



