സിഡ്‌നി: ന്യൂസീലൻഡിന്റെ മുൻ പ്രധാനമന്ത്രിയും ആഗോളതലത്തിൽ ശ്രദ്ധേയയായ രാഷ്ട്രീയ നേതാവുമായ ജസീന്ത ആർഡേൺ താമസം ഓസ്‌ട്രേലിയയിലേക്ക് മാറ്റുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലവസരങ്ങളും തേടി ന്യൂസീലൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ജനങ്ങളുടെ വൻതോതിലുള്ള കുടിയേറ്റം ചർച്ചയാകുന്നതിനിടെയാണ് ജസീന്തയുടെയും കുടുംബത്തിന്റെയും ഈ മാറ്റം. നിലവിൽ സിഡ്‌നിക്കു സമീപമുള്ള തീരദേശ നഗരമായ ഗെറിംഗോങ്ങാണ് ജസീന്തയും കുടുംബവും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുടുംബാംഗങ്ങളുടെ തൊഴിൽപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് താൽക്കാലികമായി ഓസ്‌ട്രേലിയയിൽ താമസമുറപ്പിക്കുന്നതെന്ന് ജസീന്തയുടെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ചുനാളുകളായി ജസീന്ത ആർഡേൺ സിഡ്‌നിയിലെ ബീച്ച് സൈഡ് ഏരിയകളിൽ വീട് അന്വേഷിക്കുന്നതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഗെറിംഗോങ്ങിലെ ഒരു പ്രാദേശിക പരിപാടിയിൽ ജസീന്ത പങ്കെടുത്തത് സിഡ്‌നി നിവാസികളെയും അമ്പരപ്പിച്ചു. 2017 മുതൽ 2023 വരെ ന്യൂസീലൻഡ് പ്രധാനമന്ത്രിയായിരുന്ന ജസീന്ത, കോവിഡ് പ്രതിരോധം, ക്രൈസ്റ്റ് ചർച്ചിലെ ഭീകരാക്രമണം തുടങ്ങിയ പ്രതിസന്ധികളിൽ രാജ്യം നയിച്ച രീതിയിലൂടെ ലോകശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഭരണത്തിന്റെ അവസാന കാലയളവിൽ രാജ്യത്തെ സാമ്പത്തിക മാന്ദ്യവും ഭവന പ്രതിസന്ധിയും നേരിടുന്നതിൽ ജസീന്ത സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവും ഉയർന്നിരുന്നു.
ന്യൂസീലൻഡിലെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും കുറഞ്ഞ വേതനവുമാണ് പൗരന്മാരെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കുന്നത്. ഒരു വർഷത്തിനിടെ ന്യൂസീലൻഡ് ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം ആളുകൾ രാജ്യം വിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയോളം പേരും തിരഞ്ഞെടുത്തത് അയൽരാജ്യമായ ഓസ്‌ട്രേലിയയെയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ പൗരന്മാർക്ക് ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും വിസ നിയന്ത്രണങ്ങളില്ലാത്തത് ഈ കുടിയേറ്റത്തിന് ആക്കം കൂട്ടുന്നു.
ഏകദേശം 2.8 കോടി ജനസംഖ്യയുള്ള ഓസ്‌ട്രേലിയയിലെ മികച്ച ശമ്പളവും കാലാവസ്ഥയുമാണ് കിവികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. പ്രധാനമന്ത്രി പദമൊഴിഞ്ഞ ശേഷം ഹാർവാർഡ്, ഓക്സ്ഫോർഡ് സർവകലാശാലകളിൽ ഫെലോഷിപ്പ് സ്വീകരിച്ചും പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജസീന്ത തിരക്കിലായിരുന്നു. തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ‘എ ഡിഫറന്റ് കൈൻഡ് ഓഫ് പവർ’ എന്ന പുസ്തകവും അവർ അടുത്തിടെ പുറത്തിറക്കിയിരുന്നു.
നിലവിൽ ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നത് ന്യൂസീലൻഡുമായുള്ള ദൂരം കുറയ്ക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും സഹായിക്കുമെന്ന് വക്താവ് വ്യക്തമാക്കി. ജസീന്തയെപ്പോലൊരു പ്രമുഖ വ്യക്തി കൂടി രാജ്യം വിടുന്നത് ന്യൂസീലൻഡിലെ നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കംകൂട്ടിയിരിക്കുകയാണ്.
australia/new-zealand-jacinda-ardern-australia



