ആൽബർട്ട: ആൽബർട്ടയിൽ ഈ വർഷം കടുപ്പമേറിയൊരു ഇൻഫ്ലുവൻസ അഥവാ ഫ്ലൂ സീസൺ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആൽബർട്ടയിൽ ഫ്ലൂ കേസുകളും ആശുപത്രി പ്രവേശനങ്ങളും മരണനിരക്കും കൂടി വരികയാണ്. ഒപ്പം തന്നെ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവും സംഭവിച്ചുകൊണ്ടിരിക്കുന്നു.
സ്ഥിതിഗതികൾ പ്രവചനാതീതമാണെങ്കിലും, രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രികൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയയിലെ ഫ്ലൂ സീസൺ ഏകദേശം ആറുമാസം മുൻപാണ് സംഭവിക്കാറ്. അത് കാനഡയ്ക്ക് ഒരു മുന്നറിയിപ്പായി കണക്കാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കോവിഡ്-19, ഫ്ലൂ എന്നിവ കാരണം രോഗികളുടെ എണ്ണം കൂടിയപ്പോൾ ഓസ്ട്രേലിയയിൽ ചില ആശുപത്രികൾക്ക് ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
ആൽബർട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. സ്റ്റെഫാനി സ്മിത്ത് പറയുന്നതനുസരിച്ച്, കോവിഡും ഫ്ലൂവും ഒരുമിച്ച് വന്നാൽ അത് ആശുപത്രികൾക്ക് വലിയ വെല്ലുവിളിയാകും. നിലവിൽ ആൽബർട്ടയിൽ കോവിഡ് കേസുകൾ കൂടിവരികയാണ്. ഇതിനൊപ്പം ഇൻഫ്ലുവൻസയും റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (RSV) കൂടി ചേർന്നാൽ അത് ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. രോഗികളുടെ എണ്ണം കൂടുമ്പോൾ മറ്റു ശസ്ത്രക്രിയകൾ റദ്ദാക്കേണ്ട അവസ്ഥ വരാം. അങ്ങനെയൊരു സാഹചര്യത്തിൽ ആശുപത്രികളിൽ കൂടുതൽ കിടക്കകളും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടി വരും.
ആൽബർട്ട ഹെൽത്ത് സർവീസസിന്റെ (AHS) റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ വർഷം 336 കിടക്കകൾ പുതിയതായി ചേർത്തിരുന്നു. ഈ വർഷവും കൂടുതൽ കിടക്കകൾ ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. അതിനുപുറമെ, ജീവനക്കാരെയും ഡോക്ടർമാരെയും കൂടുതൽ നിയമിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.ഈ സാഹചര്യത്തിൽ വാക്സിനേഷൻ എടുക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ വർഷം 21% ആൽബർട്ടൻസ് മാത്രമാണ് ഫ്ലൂ വാക്സിൻ എടുത്തത്. ഇത് 2010-11 കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഓസ്ട്രേലിയയിൽ ഇത് 30.4% ആയിരുന്നു. വരുന്ന ഒക്ടോബർ 20 മുതൽ ഫ്ലൂ വാക്സിൻ സൗജന്യമായിരിക്കും. അത് ഫാർമസികളിൽ ലഭ്യമാണ്. കോവിഡ് വാക്സിൻ ചില വിഭാഗക്കാർക്ക് മാത്രം ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാകും.
ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് ഈ വർഷം ഫലപ്രദമായിരിക്കുമെന്നാണ് ഡോ. സ്മിത്ത് അഭിപ്രായപ്പെടുന്നത്. രോഗം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളവർ വാക്സിൻ എടുക്കുന്നത് ആരോഗ്യസംവിധാനങ്ങൾക്ക് ഒരു പരിധി വരെ സഹായകമാകും. കഴിഞ്ഞ ഫ്ലൂ സീസണിൽ ആൽബർട്ടയിൽ 239 മരണങ്ങളും 3,372 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ 313 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കഴിഞ്ഞ വർഷവും മരണനിരക്ക് വർദ്ധിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് മുതൽ 16 പേരെ ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Australia is just a hint; Alberta faces a brutal flu season



