രാജ്യത്തുടനീളം കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി അറ്റ്ലാന്റിക് കാനഡ പ്രവിശ്യകൾ സംയുക്തമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ‘ഈസ്റ്റേൺ എനർജി പാർട്ണർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ ഓഫ്ഷോർ കാറ്റാടി ടർബൈനുകൾ, പ്രകൃതിവാതക പൈപ്പ് ലൈൻ വിപുലീകരണം, ന്യൂ ബ്രൺസ്‌വിക്കിൽ രണ്ടാമത്തെ ആണവ റിയാക്ടർ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഈ പദ്ധതികളുടെ പട്ടിക സമർപ്പിച്ചതായി ന്യൂ ബ്രൺസ്‌വിക്ക് പ്രകൃതി വിഭവ വകുപ്പ് മന്ത്രി ജോൺ ഹെറോൺ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ, കാനഡ സ്വയംപര്യാപ്തമാകണമെന്ന് മാർക്ക് കാർണി പ്രസ്താവിച്ചിരുന്നു. ഇതാണ് ഇത്തരമൊരു പദ്ധതിക്ക് വേഗം കൂട്ടിയത്.
ക്യൂബെക് സിറ്റിയിൽ അവസാനിക്കുന്ന ഒരു പ്രകൃതിവാതക പൈപ്പ് ലൈൻ ന്യൂ ബ്രൺസ്‌വിക്കിലേക്ക് നീട്ടുന്നതാണ് പദ്ധതികളിലൊന്ന്. നിലവിൽ ആൽബെർട്ടയിൽ നിന്നുള്ള വാതകം യുഎസിലൂടെയാണ് അറ്റ്ലാന്റിക് കാനഡയിലെത്തുന്നത്. പുതിയ പൈപ്പ് ലൈൻ വരുന്നതോടെ അമേരിക്കയെ ആശ്രയിക്കാതെ കാനഡക്ക് വാതകം എത്തിക്കാൻ സാധിക്കും. ഇത് രാജ്യത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കുമെന്ന് ജോൺ ഹെറോൺ പറഞ്ഞു.
ഈ പദ്ധതികൾക്ക് വേഗത്തിലുള്ള അംഗീകാരം നേടാൻ സഹായിക്കുന്ന ബിൽ സി-5 എന്ന നിയമം ജൂണിൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഈ നിയമം തങ്ങളുടെ കൂടിയാലോചനാ അവകാശങ്ങളെ ഹനിക്കുമോയെന്ന് ചില ഫസ്റ്റ് നേഷൻസ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ മറ്റ് ചില ഗോത്രവിഭാഗങ്ങൾ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളിൽ തങ്ങൾക്ക് ഓഹരി പങ്കാളിത്തം വേണമെന്നും ഫസ്റ്റ് നേഷൻസ് ആവശ്യപ്പെട്ടു.
ന്യൂ ബ്രൺസ്‌വിക്കിൽ രണ്ടാമത്തെ ആണവ റിയാക്ടർ സ്ഥാപിക്കുന്നത് ചെലവേറിയതാണെന്ന് ഗ്രീൻ പാർട്ടി നേതാവ് ഡേവിഡ് കൂൺ അഭിപ്രായപ്പെട്ടു. എന്നാൽ, ന്യൂ ബ്രൺസ്‌വിക്കിലെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാനും മറ്റ് പ്രവിശ്യകളിലേക്ക് വൈദ്യുതി എത്തിക്കാനും ഇത് സഹായിക്കുമെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് പറഞ്ഞു. നോവ സ്കോഷ്യയുടെ വിൻഡ് വെസ്റ്റ് പദ്ധതിയിലൂടെ കാനഡയുടെ വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇതിന് വലിയ സാമ്പത്തിക ചെലവ് വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.



