തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരുചക്ര വാഹന യാത്രക്കാർക്കായി നടത്തിയ പ്രത്യേക പരിശോധന പൂർത്തിയാക്കി കേരള പോലീസ്. ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ എന്ന പേരിൽ ഒരാഴ്ച നീണ്ടുനിന്ന സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിശോധനയിൽ 2,55,97,600 രൂപയാണ് പിഴയായി ഈടാക്കിയത്. ആകെ 1,19,414 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജനുവരി 11, 12 തീയതികളിൽ മാത്രം ഹെൽമറ്റ് ധരിക്കാത്തതു മൂലമുണ്ടായ അപകടങ്ങളിൽ 11 പേർ മരിച്ച സാഹചര്യത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം നിരന്തര പരിശോധനകൾ തുടരുമെന്ന് ഐ.ജി അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോലീസ് കടക്കും.
ട്രാഫിക് നോർത്ത്, സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. പൊതുജനങ്ങൾക്ക് ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയോയോ സഹിതം 9747001099 എന്ന ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലേക്ക് വിവരങ്ങൾ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Helmet on-Safe Ride' a success; Around 50,000 people were caught in a week; Crores in fines!



