മിനിയപ്പലിസ്: യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാരുടെ നടപടികൾക്കെതിരെയുള്ള പ്രതിഷേധം വൻ സംഘർഷത്തിലേക്ക് നീങ്ങുന്നു. കുടിയേറ്റ വിരുദ്ധ പരിശോധനകൾക്കെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടവും ഉദ്യോഗസ്ഥരും തമ്മിൽ ചൊവ്വാഴ്ച മിനിയപ്പലിസിൽ ഏറ്റുമുട്ടി. ഐസ് ഓഫിസിനു മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു.
കഴിഞ്ഞയാഴ്ച ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടതാണ് നിലവിലെ വലിയ ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ട്രംപ് ഭരണകൂടം നടത്തുന്ന ഈ റെയ്ഡുകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മിനസോട്ട സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഏകദേശം 2000-ത്തോളം സായുധ ഉദ്യോഗസ്ഥരെയാണ് റെയ്ഡുകൾക്കായി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
ഫെഡറൽ ഏജന്റുമാരുടെ ഈ കടന്നുകയറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശം ഇപ്പോഴും സംഘർഷാവസ്ഥയിലാണ്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Anti-Immigration Raid: Conflict in the US



