ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെ ദുബായിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം. ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ വന്ന ഡ്രോൺ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഹോട്ടലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് വിഭാഗം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. സംഭവത്തിൽ ഹോട്ടലിനുള്ളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും (DXB) ആക്രമണം റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിലെ ഒരു കോൺകോഴ്സിന് നേരിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. പാം ജുമൈറയിലെ ചില കെട്ടിടങ്ങളിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളും ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരം. ഇതിൽ മിക്കവയും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും 14 ഡ്രോണുകൾ ജനവാസ മേഖലകളിൽ പതിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപവും സ്ഫോടനവും പുകയും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണെന്നും ദുബായ് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Another drone attack in Dubai; Burj Al Arab catches fire, no one injured



