വാഷിംഗ്ടൺ: സിറിയയിലെ പൽമിറയിൽ മൂന്ന് അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐസിസ്) വൻ സൈനിക നീക്കം ആരംഭിച്ച് യു.എസ്. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഐസിസ് ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
ഡിസംബർ 13-ന് പൽമിറയിൽ യുഎസ്-സിറിയൻ സേനയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണിതെന്ന് പെന്റഗൺ വ്യക്തമാക്കി. അന്ന് നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു സിവിലിയൻ പരിഭാഷകനും കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തായാലും അമേരിക്കക്കാരെ ലക്ഷ്യമിടുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
സിറിയയിലുടനീളമുള്ള ഏകദേശം 70 ഐസിസ് താവളങ്ങളിൽ ഇതിനോടകം വൻതോതിലുള്ള ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. യുഎസ് വ്യോമസേനയുടെ എഫ്-15 ഈഗിൾ ജെറ്റുകൾ, എ-10 തണ്ടർബോൾട്ട് വിമാനങ്ങൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ എന്നിവയ്ക്ക് പുറമെ ജോർദാനിൽ നിന്നുള്ള എഫ്-16 വിമാനങ്ങളും ഹിമാർസ് (HIMARS) റോക്കറ്റ് പീരങ്കികളും ഈ ഓപ്പറേഷനിൽ പങ്കുചേരുന്നുണ്ട്. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തെ സിറിയൻ ഭരണകൂടം പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സിറിയൻ ഇടക്കാല നേതാവ് അഹമ്മദ് അൽ-ഷറായുമായി ട്രംപ് ചർച്ച നടത്തി. സിറിയയിൽ ഐസിസിനെ പൂർണ്ണമായും തുരത്തുക എന്ന ലക്ഷ്യത്തോടെ യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിൽ സിറിയയും ഭാഗമായിട്ടുണ്ട്. അമേരിക്കയെ ഭീഷണിപ്പെടുത്തുന്നവർക്ക് ചരിത്രത്തിലില്ലാത്ത വിധം ശക്തമായ മറുപടി നൽകുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ബഷാർ അൽ അസദിന്റെ ഭരണം അവസാനിച്ചതിന് ശേഷം അമേരിക്കയും സിറിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്. അസദ് കാലത്തെ ഉപരോധങ്ങൾ നീക്കിയതിനെ തുടർന്ന് സിറിയൻ നേതാവ് അഹമ്മദ് അൽ-ഷറാ കഴിഞ്ഞ മാസം വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. ഈ പുതിയ സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് സംയുക്ത നീക്കങ്ങൾ ഊർജ്ജിതമായത്.
2019-ൽ ഐസിസിന് നേരിട്ട വൻ പരാജയത്തിന് ശേഷവും സിറിയയുടെ വിവിധ ഭാഗങ്ങളിൽ അവരുടെ സ്ലീപ്പർ സെല്ലുകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. സിറിയയിലും ഇറാഖിലുമായി ഇപ്പോഴും ഏഴായിരത്തോളം ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഭീകരവാദികളുടെ സങ്കേതങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഓപ്പറേഷൻ ഹോക്കി സ്ട്രൈക്കിലൂടെ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US to retaliate; America's 'Operation Hockey Strike' targets ISIS centers



