ആഗോളകത്തോലിക്ക സഭയുടെ 267 ആമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് 69 കാരനായ ഫ്രാൻസിസ് പ്രെവോസ്താണ്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി അദ്ദേഹം ഇനി ‘ലിയോ പതിനാലാമൻ’ എന്നറിയപ്പെടും.ഇതുവരെയുണ്ടായ 266 പോപ്പുമാരിൽ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത്. അധികാരപരമായി നോക്കുമ്പോൾ യുഎസിൽനിന്നു പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാട് തിരുത്തിക്കുറിച്ചാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. സെന്റ് അഗസ്റ്റിൻ ഓർഡർ സഭാസമൂഹത്തിൽനിന്നുള്ള ആദ്യ പോപ്പാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ്. നേർവഴി കാട്ടി, സത്യപ്രവാചകനായി, സഭയുടെ നാഥനായി ലിയോ പതിനാലാമൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് ഇനി വിശ്വാസികളെ ആശിർവദിക്കും. പുതിയ പോപ് ആകാൻ സാധ്യതയുള്ളവരുടെ പേരുകൾ ഒന്നൊന്നായി പുറത്തുവന്നപ്പോളും, കർദിനാൾമാരിൽ താരതമ്യേന പ്രായം കുറഞ്ഞ കർദിനാൾ ഫ്രാൻസിസിനെ ചൂണ്ടിക്കാട്ടിയവർ വിരളമായിരുന്നു. ലാറ്റിനമേരിക്കയെ പ്രതിനിധാനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി യൂറോപ്പിൽ നിന്നാകുമെന്നാണ് ഏറെപ്പേരും പ്രവചിച്ചിരുന്നത്. പക്ഷേ ദൈവത്തിന്റെ പുസ്തകത്തിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിന്റെ പേരായിരുന്നു ആദ്യം. 30 വർഷത്തോളം ഒരു മിഷനറിയായി പ്രവർത്തിച്ച റോബർട്ട് പ്രെവോസ്റ്റ് പെറുവിൽ പിന്നീട് ആർച്ച് ബിഷപ്പായും പ്രവർത്തിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്കർത്താവ് എന്ന നിലയിലാണ് റോബർട്ട് പ്രെവോസ്റ്റ് കണക്കാക്കപ്പെടുന്നത്. 2014-ൽ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കർദ്ദിനാൾ പ്രെവോസ്റ്റിനെ ഫ്രാൻസിസ് മാർപ്പാപ്പ നിയോഗിക്കുകയായിരുന്നു.2015-ൽ റോബർട്ട് പ്രെവോസ്റ്റ് പെറുവിയൻ പൗരത്വം നേടിയിരുന്നു. 2023-ൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പെർവോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ നാമനിർദ്ദേശങ്ങൾ പരിശോധിക്കുന്ന സമിതിയുടെ തലവനെന്നതായിരുന്നു 2023ൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിന് നൽകിയ ചുമതല. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഏതെല്ലാം ബിഷപ്പ് നാമനിർദ്ദേശങ്ങൾ പോപ്പിന് കൈമാറണമെന്ന് തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കിലേക്ക് മൂന്ന് സ്ത്രീകളെ ചേർത്ത പരിഷ്കാരം നടപ്പിലാക്കാൻ റോബർട്ട് പ്രെവോസ്റ്റ് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം നിന്നിരുന്നു. ലാറ്റിൻ അമേരിക്കയുടെ പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പ്രെവോസ്റ്റ്.



