വേദനയുടെ നിമിഷങ്ങളിലും മറ്റുള്ളവർക്ക് പ്രകാശമായി മാറിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംപിടിക്കുന്നു. വാഹനാപകടത്തെത്തുടർന്ന് വിടവാങ്ങിയ ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കൾ എടുത്ത തീരുമാനം അഞ്ച് പേർക്കാണ് പുതുജീവൻ നൽകുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം KL 07 DF 3177 എന്ന ആംബുലൻസിൽ അവയവങ്ങൾ ഇപ്പോൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്. ഇടപ്പള്ളി, തൃപ്പൂണിത്തുറ, കോട്ടയം വഴിയാണ് ഈ ജീവൻരക്ഷായാത്ര കടന്നുപോകുന്നത്.
ആലിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടിക്കാണ് നൽകുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിനും, ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും, നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ രോഗികൾക്കുമായും കൈമാറും. ഫെബ്രുവരി അഞ്ചിന് കോട്ടയം-തിരുവല്ല റോഡിലുണ്ടായ അപകടത്തെത്തുടർന്ന് എട്ടു ദിവസമായി വെന്റിലേറ്ററിൽ കഴിഞ്ഞ ആലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷമാണ് അവയവദാനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Alin Sherin Abraham, a 10-month-old baby, became the youngest organ donor in Kerala after a tragic road accident



