ബരാമതി: മഹാരാഷ്ട്രയിലെ ബരാമതിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്നും ബരാമതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായിയും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് രാവിലെ 8.45 ഓടെ ബരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വിമാനം തകർന്നു വീഴുകയും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ്, സുരക്ഷാ ഉദ്യോഗസ്ഥർ, അനുയായികൾ എന്നിവരടക്കം അഞ്ചുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. വിമാനം പൂർണ്ണമായും കത്തിനശിച്ച നിലയിലാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അജിത് പവാർ, ആറ് സർക്കാരുകളിലായി ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച നേതാവാണ്. എട്ട് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ലാത്ത നേതാവുകൂടിയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ രാഷ്ട്രീയ നേതാക്കളും രാജ്യവും അങ്ങേയറ്റം ഞെട്ടലിലാണ്.
അപകടത്തെത്തുടർന്ന് ബരാമതി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Maharashtra Deputy Chief Minister Ajit Pawar passes away in Baramati plane crash



