ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടംകണ്ടെത്തിയ നടി ഐശ്വര്യ രാജേഷ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ നടുക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിനിമയിലേക്ക് എത്തുന്നതിന് മുൻപ് നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫറിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമശ്രമത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. നിഖിൽ വിജയേന്ദ്ര സിംഹയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം കരിയറിലെ ആ കറുത്ത അധ്യായം പങ്കുവെച്ചത്.
ഫോട്ടോഷൂട്ടിനായി പോയപ്പോൾ കൂടെയുണ്ടായിരുന്ന സഹോദരനെ പുറത്തിരുത്തിയ ശേഷം ഫോട്ടോഗ്രാഫർ തന്നെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോയെന്ന് ഐശ്വര്യ ഓർക്കുന്നു. അവിടെ വച്ച് ധരിക്കാനായി ചില വസ്ത്രങ്ങൾ നൽകിയ അയാൾ, അത് തന്റെ മുന്നിൽ വച്ച് തന്നെ മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. “എനിക്ക് നിന്റെ ശരീരം കാണണം” എന്ന് അയാൾ മുഖത്തുനോക്കി പറഞ്ഞതായും ഐശ്വര്യ വെളിപ്പെടുത്തി.
അന്ന് പ്രായക്കുറവായതിനാൽ ഇൻഡസ്ട്രിയിലെ രീതികളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അമിതമായ ഭയം കാരണം അയാൾ പറഞ്ഞത് അനുസരിക്കാൻ തയ്യാറെടുക്കുന്ന ഘട്ടം വരെ എത്തിയെന്നും താരം പറഞ്ഞു.
അയാൾ അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ താൻ ഒരുപക്ഷേ അതിന് മുതിർന്നേനെ എന്നും എന്നാൽ ഉള്ളിൽ തോന്നിയ വലിയൊരു പന്തികേട് കാരണമാണ് അവിടെനിന്നും രക്ഷപ്പെട്ടതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
സഹോദരനോട് ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആ മുറിയിൽ നിന്നും ഇറങ്ങി ഓടിയതാണ് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ രക്ഷപ്പെടലെന്ന് നടി പറയുന്നു. ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഐശ്വര്യ, ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിലൂടെ (ARM) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
aishwarya-rajesh-reveals-the-casting-couch-she-faced-after-being-given-underwear-and-told-to-change-in-front-of-her
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



