ടൊറന്റോ: ആകാശയാത്രകൾക്കിടയിൽ സ്വന്തം ബാഗുകളുടെ സുരക്ഷിതത്വത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുന്ന യാത്രക്കാർ ഞെട്ടുന്ന ഒരു വാർത്തയാണ് കാനഡയിൽ നിന്നും പുറത്തുവരുന്നത്. വിമാനത്താവള ജീവനക്കാരുടെ ലഹരിക്കടത്ത് സംഘം സാധാരണക്കാരായ യാത്രക്കാരുടെ ലഗേജുകളിൽ ടാഗുകൾ മാറ്റി ഒട്ടിച്ച് അവരെ പ്രതികളാക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്താവളത്തിലെ അശ്രദ്ധമായ കൈകാര്യം ചെയ്യലുകൾ മൂലം നിരപരാധികളായ ദമ്പതികൾക്ക് 12 മണിക്കൂറോളമാണ് തടവിൽ കഴിയേണ്ടി വന്നത്.

ഫെബ്രുവരി 19-നായിരുന്നു ജാൻ ബൗമാൻ എന്ന യാത്രക്കാരനും പങ്കാളി ഷാർലിൻ രണധീരയ്ക്കും ദുരനുഭവം ഉണ്ടായത്. വിന്നിപെഗിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള യാത്രയ്ക്കിടെ ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരെയും കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തടഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെ ബൗമാനെ കൈവിലങ്ങ് വെച്ച് ഭിത്തിയിലേക്ക് ചേർത്തു നിർത്തുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബൗമാൻ കഞ്ചാവ് കടത്താൻ ശ്രമിച്ചുവെന്നും പങ്കാളി ഷാർലിന് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ആരോപണം.

ബൗമാന്റെ ലഗേജിൽ അധികമായി ഒരു ബാഗ് കൂടി കണ്ടെത്തിയതാണ് ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. എന്നാൽ, ബൗമാൻ കരുതിയ കറുത്ത ഹൈക്കിംഗ് ബാഗിന്റെ ടാഗ് മുറിച്ചുമാറ്റി, കഞ്ചാവ് നിറച്ച മറ്റൊരു വലിയ സ്യൂട്ട്കേസിൽ ജീവനക്കാർ ഒട്ടിക്കുകയായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഈ വൻ ചതിയിൽപ്പെട്ട് 12 മണിക്കൂർ ഇരുവരും തടങ്കലിൽ കഴിഞ്ഞു. ഒടുവിൽ വിന്നിപെഗിൽ നിന്ന് പുറപ്പെടുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗുകളുടെ സിസിടിവി ദൃശ്യങ്ങൾ ഷാർലിൻ ഹാജരാക്കിയതോടെയാണ് ഇവർ നിരപരാധികളാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്.
പിടിയിലായത് എയർ കാനഡ ജീവനക്കാരി
സംഭവം നടന്ന ഒരു മാസത്തിനുശേഷം, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) നടത്തിയ അന്വേഷണത്തിൽ എയർ കാനഡയിലെ ബാഗേജ് ഹാൻഡ്ലറായ 32-കാരി അടാഷ വീറ്റ്ലി അറസ്റ്റിലായി. യാത്രക്കാരുടെ ബാഗിലെ ടാഗുകൾ മാറ്റി ഒട്ടിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതായിരുന്നു ഇവരുടെ രീതി. ഫെബ്രുവരി 19-ന് മാത്രം രണ്ട് വ്യത്യസ്ത യാത്രക്കാരുടെ പേരിലായി 66 കിലോഗ്രാം കഞ്ചാവാണ് ഇവർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. കുറ്റകൃത്യത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന തന്നെയുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

തകർന്ന വിശ്വാസം, അവസാനിക്കാത്ത ദുരിതം
കുറ്റവിമുക്തരാക്കപ്പെട്ടെങ്കിലും വിമാനക്കമ്പനികളിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടുവെന്ന് ബൗമാൻ പറയുന്നു. “ഞങ്ങൾ വിശ്വസിച്ചാണ് ബാഗുകൾ ഏൽപ്പിക്കുന്നത്. എന്നാൽ ഈ സുരക്ഷാ വീഴ്ച മൂലം ഇപ്പോൾ ഞങ്ങളുടെ പേര് ട്രാ ട്രാവൽ ലിസ്റ്റിൽ ‘ഫ്ലാഗ്’ ചെയ്യപ്പെട്ടിരിക്കുകയാണ്. തിരിച്ചുള്ള യാത്രയിലും ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞുനിർത്തി പരിശോധിച്ചു,” അദ്ദേഹം പറഞ്ഞു. വിമാനത്താവള ജീവനക്കാരുടെ പശ്ചാത്തലം കൂടുതൽ കർശനമായി പരിശോധിക്കണമെന്നും ഇത്തരത്തിലുള്ള ചതിക്കുഴികൾ ഇനിയാരും നേരിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ എയർ കാനഡ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Airport scam: Couple cheated by Air Canada employee who hid marijuana in passenger's bag
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



