ന്യൂഡൽഹി: സാങ്കേതികമായ ഒരബദ്ധം മൂലം ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മണിക്കൂറുകൾക്ക് ശേഷം തിരികെ വിളിച്ചു. വാൻകൂവറിലേക്ക് സർവീസ് നടത്താൻ ആവശ്യമായ ലാൻഡിംഗ് അനുമതിയില്ലാത്ത വിമാനമാണ് വ്യാഴാഴ്ച യാത്രക്കാരുമായി പറന്നുയർന്നത്. വിമാനം ഏകദേശം നാല് മണിക്കൂറിലധികം പിന്നിട്ട് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിങിന് സമീപം എത്തിയപ്പോഴാണ് എയർലൈൻ അധികൃതർക്ക് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച തിരിച്ചറിയാനായത്.
നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയുള്ള പാതയാണ് കാനഡ സർവീസിനായി എയർ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. ചൈനയ്ക്ക് മുകളിൽ വെച്ച് അബദ്ധം മനസ്സിലാക്കിയ ഉടൻ തന്നെ വിമാനം തിരികെ ഡൽഹിയിലേക്ക് തിരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകളുടെ വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച രാവിലെ 11:34 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വൈകുന്നേരം 7:19 നാണ് തിരികെ ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഏകദേശം എട്ട് മണിക്കൂറോളമാണ് യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിയത്.
കാനഡയിലേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്ക് അവിടെ കർശനമായ പ്രോട്ടോക്കോളുകളാണുള്ളത്. എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ (B 777-300 ER) വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ കാനഡ സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ, അനുമതിയില്ലാത്ത ബോയിംഗ് 777-200 എൽആർ (B 777-200 LR) വിമാനമാണ് വ്യാഴാഴ്ച അബദ്ധത്തിൽ വാൻകൂവറിലേക്ക് അയച്ചത്.
ഈ ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർ ഇന്ത്യ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. വിമാനം തിരികെ വിളിച്ചതുമൂലം യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്കായി ഡൽഹിയിൽ ഹോട്ടൽ താമസസൗകര്യം ഏർപ്പെടുത്തുകയും, തുടർന്ന് വെള്ളിയാഴ്ച രാവിലെ അനുമതിയുള്ള മറ്റൊരു വിമാനത്തിൽ ഇവരെ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Air India Flight to Canada Recalled Over Aircraft Type Error



