ദില്ലി: ദില്ലിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്നതിന് ശേഷം സാങ്കേതിക അനുമതികളിലെ പിഴവ് മൂലം തിരികെ ദില്ലിയിൽ തന്നെ ലാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 11.34-ന് പുറപ്പെട്ട എഐ185 വിമാനമാണ് ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോൾ ഗുരുതരമായ വീഴ്ച തിരിച്ചറിഞ്ഞ് ആകാശമധ്യേ വെച്ച് യു-ടേൺ എടുത്തത്. നിശ്ചിത റൂട്ടിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം സർവീസിന് നിയോഗിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്ന വാൻകൂവർ റൂട്ടിൽ ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങളുള്ള ബോയിംഗ് 777-300 ഇ ആർ വിമാനങ്ങൾക്കാണ് അനുമതിയുള്ളത്. എന്നാൽ, ഈ സൗകര്യങ്ങളില്ലാത്ത ബോയിംഗ് 777-200 എൽആർ വിമാനമാണ് എയർ ഇന്ത്യ ഈ സർവീസിനായി അയച്ചത്. വിമാനം ചൈനീസ് അതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞതും ഉടൻ തന്നെ പൈലറ്റിനോട് മടങ്ങാൻ നിർദ്ദേശിച്ചതും.
മണിക്കൂറുകളോളം ആകാശത്ത് ചെലവഴിച്ച ശേഷം വിമാനം തിരികെ ദില്ലിയിൽ ഇറക്കിയതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Air India flight to Canada makes U-turn after 8 hours; lands back in Delhi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



