മസ്കറ്റ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. മാർച്ച് 15-ന് ഇരു കമ്പനികളും ചേർന്ന് ആകെ 72 സർവീസുകളാണ് നടത്തുന്നത്. ഗൾഫ് മേഖലയിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ വർദ്ധിപ്പിക്കുന്നത് പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസമാകും.
ജിദ്ദയിലേക്കും മസ്കറ്റിലേക്കും നിശ്ചിത ഷെഡ്യൂൾ പ്രകാരം തന്നെ വിമാനങ്ങൾ ലഭ്യമാകുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ഇന്ത്യയും ജിദ്ദയും തമ്മിൽ എട്ട് സർവീസുകളാണ് ഉള്ളത്. എയർ ഇന്ത്യ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ നടത്തുമ്പോൾ, എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ജിദ്ദയിലേക്ക് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മസ്കറ്റിലേക്ക് വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 12 ഷെഡ്യൂൾഡ് സർവീസുകളും ഉണ്ടാകും.
യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നിവടങ്ങളിലേക്ക് 52 അധിക (നോൺ-ഷെഡ്യൂൾഡ്) സർവീസുകൾ കൂടി നടത്താൻ തീരുമാനമായിട്ടുണ്ട്. പ്രാദേശിക വ്യോമയാന അധികാരികളുടെ അനുമതിയോടെയാണ് ഈ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു തുടങ്ങി വിവിധ വിമാനത്താവളങ്ങളിൽ നിന്നായിരിക്കും ഈ വിമാനങ്ങൾ പറക്കുക.
അതേസമയം, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ സർവീസുകൾ താൽക്കാലികമായി നിർത്തിയിട്ടുള്ള റൂട്ടുകളിൽ നേരത്തെ ടിക്കറ്റ് എടുത്തവർക്ക് അധിക തുക നൽകാതെ യാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റാനോ അല്ലെങ്കിൽ പൂർണ്ണമായ റീഫണ്ട് നേടാനോ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റോ കസ്റ്റമർ കെയറോ ഉപയോഗിക്കാവുന്നതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Relief for West Asian passengers: Air India and Air India Express to operate 72 special services today



