ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഊർജ്ജപ്രതിസന്ധി കണക്കിലെടുത്ത് വിമാന ടിക്കറ്റുകൾക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തീരുമാനിച്ചു. പുതിയ പരിഷ്കാരം അനുസരിച്ച് ആഭ്യന്തര സർവീസുകൾക്ക് ടിക്കറ്റ് നിരക്കിന് പുറമെ 399 രൂപ അധികമായി നൽകണം. വ്യാഴാഴ്ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ വർദ്ധനവ് ബാധകമാകുന്നത്. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും പുതിയ നിരക്ക് ബാധകമായിരിക്കും.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 10 ഡോളറാണ് അധികമായി ചുമത്തുന്നത്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ ദീർഘദൂര സർവീസുകൾക്കും സർചാർജ് ഏർപ്പെടുത്തും. യൂറോപ്പിലേക്ക് 25 ഡോളറും നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് 50 ഡോളറുമാണ് അധിക ചാർജ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് 20 ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 30 ഡോളറും ഇന്ധന സർചാർജായി നൽകേണ്ടി വരും. എന്നാൽ ജപ്പാൻ, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
വിമാന ഇന്ധനവില കുതിച്ചുയർന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. നിലവിൽ വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ നാൽപത് ശതമാനവും ഇന്ധനത്തിനായാണ് ചിലവാകുന്നത്. സർചാർജ് ഏർപ്പെടുത്തിയില്ലെങ്കിൽ പല സർവീസുകളും റദ്ദാക്കേണ്ടി വരുന്ന സാഹചര്യമാണെന്നും അധികൃതർ വ്യക്തമാക്കി.
വിപണിയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മറ്റ് വിമാനക്കമ്പനികളും ഉടൻ തന്നെ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകൾക്ക് ഈ അധിക തുക ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യുകയോ യാത്ര തീയതി മാറ്റുകയോ ചെയ്താൽ പുതിയ നിരക്ക് പ്രകാരം ഇന്ധന സർചാർജ് നൽകേണ്ടി വരും. വിമാനയാത്രാ നിരക്കിൽ പെട്ടെന്നുണ്ടായ ഈ വർദ്ധനവ് പ്രവാസി മലയാളി കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Air India and Air India Express increase ticket prices after fuel surcharge


