ന്യൂഡൽഹി: ശത്രുക്കളെ അവരറിയാതെ ആക്രമിക്കാൻ കഴിവുള്ള അമേരിക്കയുടെ പുതിയ മിസൈൽ സംവിധാനം ലോകശ്രദ്ധയിൽ. AGM-181 LRSO (ലോംഗ് റേഞ്ച് സ്റ്റാൻഡ്-ഓഫ്) എന്ന ആണവായുധം വഹിക്കുന്ന ക്രൂയിസ് മിസൈലാണ് അമേരിക്കയുടെ പുതിയ ശക്തി. കാലിഫോർണിയയിലെ ഒരു വിമാനനിരീക്ഷകൻ ഇതിന്റെ പരീക്ഷണം ആദ്യമായി റിപ്പോർട്ട് ചെയ്തതോടെയാണ് പെന്റഗൺ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ പദ്ധതി പുറംലോകത്തറിയുന്നത്.
1982 മുതൽ ഉപയോഗത്തിലുള്ള പഴയ AGM-86B മിസൈലിന് പകരമായാണ് ഈ അത്യാധുനിക ആയുധം വികസിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് (2017-2021) ഈ പദ്ധതിക്ക് കൂടുതൽ ഊർജം ലഭിച്ചു. റേതിയോൺ കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ മിസൈൽ 2030 ആകുമ്പോഴേക്കും പൂർണമായും പ്രവർത്തന സജ്ജമാകുമെന്നാണ് കണക്കാക്കുന്നത്.
സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ മിസൈൽ ശത്രു റഡാറുകൾക്ക് എളുപ്പം കണ്ടെത്താനാവില്ല. 6.4 മീറ്റർ നീളവും 0.62 മീറ്റർ വീതിയുമുള്ള ഈ മിസൈലിന് 2,500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയും. ഇത് ന്യൂയോർക്കിൽ നിന്ന് ലണ്ടൻ വരെയുള്ള ദൂരമാണ്. W80-4 ന്യൂക്ലിയർ വാർഹെഡ് ഘടിപ്പിച്ച ഈ മിസൈലിന്റെ ശക്തി ഹിരോഷിമ ബോംബിനേക്കാൾ പത്തിരട്ടി കൂടുതലാണ്. B-52 ബോംബറുകളിൽ നിന്നും പുതിയ B-21 റൈഡർ സ്റ്റെൽത്ത് ബോംബറിൽ നിന്നും വിക്ഷേപിക്കാവുന്ന ഈ മിസൈൽ ശത്രു വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ പൂർണമായും പ്രാപ്തമാണ്.
മടക്കാവുന്ന ചിറകുകളും നൂതന ഗൈഡൻസ് സംവിധാനവും (ഇനേർഷ്യൽ, GPS, ടെർകോം) കൃത്യമായ ടാർഗെറ്റിംഗും ഉള്ള ഈ ആയുധം റഷ്യയ്ക്കും ചൈനയ്ക്കുമെതിരായ അമേരിക്കയുടെ തന്ത്രപ്രധാനമായ മറുപടിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
America's secret weapon revealed: AGM-181 LRSO attracts world attention



