കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അതിവേഗം അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരുക്കങ്ങൾ ഇന്ന് തന്നെ തുടങ്ങും. സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് അപ്പീൽ നടപടികൾക്കായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ അപേക്ഷ ലഭിച്ചാലുടൻ നിയമോപദേശം നൽകുമെന്ന് ഡിജിപി നേരത്തെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യതകൾ പരിശോധിച്ച് എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം.
അതേസമയം, കേസിന്റെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിന് ‘തീർത്താൽ തീരാത്ത ശത്രുതയുണ്ടായിരുന്നെന്ന’ പ്രോസിക്യൂഷൻ വാദത്തിന് തെളിവില്ലെന്നാണ് വിചാരണക്കോടതിയുടെ പ്രധാന കണ്ടെത്തൽ. നടിയുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടു എന്ന വാദവും തെളിയിക്കാനായില്ലെന്നും വിധിന്യായത്തിൽ പറയുന്നു.
യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളിലെ പാട്ടുരംഗങ്ങളുടെ റിഹേഴ്സൽ നടന്നിട്ടും സംസാരിച്ചില്ല എന്ന പ്രോസിക്യൂഷൻ വാദം വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കൂടാതെ, 2012-ൽ യൂറോപ്യൻ സ്റ്റേജ് ഷോയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി എന്നതിനും തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തലിന് ശേഷം നടി സന്തോഷത്തോടെ യൂറോപ്യൻ യാത്ര തുടർന്നുവെന്ന വിവരവും കോടതി ചൂണ്ടിക്കാട്ടുന്നു.
ദിലീപിന് നടിയോട് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ലെന്നാണ് വിധിന്യായത്തിലുള്ള മറ്റൊരു പ്രധാന കാര്യം. കൂടാതെ, അവസരം നിഷേധിക്കപ്പെട്ട ഏതെങ്കിലും പ്രോജക്ടുകളോ സംഭവങ്ങളോ കോടതിമുറിയിൽ കൃത്യമായി സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധിന്യായത്തിൽ പറയുന്നു. വിധിന്യായത്തിന്റെ ഈ ഭാഗങ്ങൾ പുറത്തുവരുന്നതിനിടെ, അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ, നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പൾസർ സുനി സംസാരിച്ച ശ്രീലക്ഷ്മി എന്ന സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന കോടതിയുടെ പരാമർശം തെറ്റാണെന്നും, പൊലീസ് തങ്ങളുടെ ഫോൺ അടക്കം പരിശോധിച്ചിരുന്നെന്നും പൾസർ സുനിയുടെ സുഹൃത്തായിരുന്ന ശ്രീലക്ഷ്മിയുടെ ഭർത്താവ് അറിയിച്ചു. ഈ സാഹചര്യത്തിൽ, നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് അതിവേഗം ഹൈക്കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actress attack case: Government to appeal against verdict soon; proceedings to begin today


