കാനഡയിലെ ക്യുബെക്ക് സുപീരിയർ കോടതി പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ള കനേഡിയൻ വിദ്യാർത്ഥികൾക്ക് അനുകൂലമായ ഒരു നിർണായക വിധി പ്രഖ്യാപിച്ചു. കോടതി പ്രവിശ്യ സർക്കാർ ഏർപ്പെടുത്തിയ ഫ്രഞ്ച് ഭാഷാ നിബന്ധനയും ഫീസ് വർദ്ധനവും റദ്ദാക്കി. മക്കിൽ, കോൺകോർഡിയ സർവകലാശാലകൾ നൽകിയ ഹർജി പരിഗണിച്ചാണ് ജഡ്ജി എറിക് ഡുഫോർ ഈ വിധി പുറപ്പെടുവിച്ചത്.
ക്യുബെക്ക് സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന നയപ്രകാരം, മറ്റ് പ്രവിശ്യകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 33 ശതമാനം അധിക ഫീസ് ഈടാക്കാനും, അതിൽ 80 ശതമാനം വിദ്യാർത്ഥികൾ ബിരുദാനന്തര പരീക്ഷയ്ക്ക് മുമ്പ് ഫ്രഞ്ച് ഭാഷയിൽ ഇടത്തരം പ്രാവീണ്യം നേടണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിബന്ധനകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമോ കണക്കുകളോ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
വിധിയിൽ കോടതി ഫ്രഞ്ച് ഭാഷാ നിബന്ധന ഉടൻ നിർത്തലാക്കാൻ ഉത്തരവിട്ടു.
അതേസമയം, ട്യൂഷൻ ഫീസ് ഘടന പുനർനിർമ്മിക്കാൻ സർക്കാരിന് 9 മാസത്തെ സമയം അനുവദിച്ചു. ഈ കാലയളവിൽ നിലവിലെ ഫീസ് ഘടന തുടരാവുന്നതാണ്. എന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഫീസ് വർദ്ധനവ് കോടതി അംഗീകരിച്ചു. ഇത് ഫ്രഞ്ച് സർവകലാശാലകൾക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള സർക്കാരിന്റെ ഉദ്ദേശ്യം പരിഗണിച്ചാണെന്ന് കോടതി വിശദീകരിച്ചു.
അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായതിനെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് മക്കിൽ, കോൺകോർഡിയ എന്നീ രണ്ട് സർവകലാശാലകളും കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ക്യുബെക്കിലെ മുഖ്യമന്ത്രി ഫ്രാൻസോയ്‌സ് ലെഗോൾ, ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ സാന്നിധ്യം ക്യുബെക്കിലെ ഫ്രഞ്ച് ഭാഷയുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.



