ഏപ്രിൽ 28 ന് നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കാനഡ വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്, പക്ഷേ രാജ്യം അവരുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. പുതുതായി നിയമിതനായ ലിബറൽ നേതാവായ മാർക്ക് കാർണി, ജനകീയ ഊർജ്ജ തരംഗത്തിലൂടെ സഞ്ചരിക്കുന്ന കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ എന്നിവരാണ് മത്സരംഗത്ത് മുന്നേറ്റം കാഴ്ചവെക്കുന്നത്. ഇരുവരും പ്രചാരണങ്ങളിൽ മുഴുകുമ്പോളും രാജ്യത്തെ ബഹുഭൂരിപക്ഷം വോട്ടർമാരും അവരുടെ പേരുകൾ ബാലറ്റിൽ കാണില്ല.
കാനഡയിൽ, വോട്ടർമാർ നേരിട്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നില്ല എന്നതാണ് അതിന് കാരണം. യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൗരന്മാർ അവരുടെ പ്രസിഡന്റിന് നേരിട്ടല്ല വോട്ട് ചെയ്യുന്നത്. പകരം, നിലവിൽ 343 സീറ്റുകളുള്ള ഹൗസ് ഓഫ് കോമൺസിൽ അവരുടെ നിർദ്ദിഷ്ട മണ്ഡലത്തെ (ഇലക്ടറൽ ഡിസ്ട്രിക്റ്റ്) പ്രതിനിധീകരിക്കുന്നതിന് കനേഡിയൻമാർ ഒരു പ്രാദേശിക പാർലമെന്റ് അംഗത്തിന് (എംപി) വോട്ട് ചെയ്യുന്നു. ഈ സംവിധാനം ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന് സമാനമാണ്, അവിടെ വോട്ടർമാർ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നു, അവർ പിന്നീട് വ്യക്തിഗതമായോ അല്ലെങ്കിൽ അവരുടെ സഖ്യ പങ്കാളികളുമായോ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നു.
സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു
തിരഞ്ഞെടുപ്പ് ദിവസം, ഓരോ കനേഡിയനും ഒരു വോട്ട് രേഖപ്പെടുത്തുന്നു, അത് അവരുടെ പ്രാദേശിക മണ്ഡലത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കുള്ളതാണ്. രാജ്യം മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു (നിയോജകമണ്ഡലങ്ങൾ അല്ലെങ്കിൽ ജില്ലകൾ പോലെ). ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥി എംപിയാകുന്നു. ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന രാഷ്ട്രീയ പാർട്ടിക്ക് – ഭൂരിപക്ഷം (171 സീറ്റുകളിൽ കൂടുതൽ) അല്ലെങ്കിൽ ഒരു സഖ്യമോ ന്യൂനപക്ഷ സർക്കാരോ രൂപീകരിക്കാൻ ആവശ്യമായത്ര സീറ്റുകൾ കിട്ടി രാജ്യത്തെ നയിക്കാനുള്ള ആദ്യ അവസരം ലഭിക്കുന്നു. തുടർന്ന് ആ പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയാകുന്നു.
അതുകൊണ്ട്, പ്രധാനമന്ത്രിയെ പൊതുജനങ്ങൾ പൊതുവെ തിരഞ്ഞെടുക്കുന്നില്ല. അവർ ഒരു എംപിയായി തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് ഏറ്റവും കൂടുതൽ സീറ്റുകളോടെ പാർട്ടിയെ നയിക്കുകയും പാർട്ടിയിലെ പ്രധാനമന്ത്രി സ്ഥാനാർഥി രാജ്യത്തെ നയിക്കുകയും ചെയ്യുന്നു.



