വലിയ ഇടയന് വിടചൊല്ലുകയാണ് ലോകം. ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ആരാകും എന്ന ആകാംക്ഷയിലാണ് ലോകം. മാർപാപ്പ കാലംചെയ്ത് 15 മുതൽ 20 ദിവസത്തിനിടെയാണ് സാധാരണ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. അന്ത്യശുശ്രൂഷകൾ യഥാവിധി പൂർത്തിയാക്കാനും 9 ദിവസത്തെ ദുഖാചരണച്ചടങ്ങുകൾ (നൊവെംഡിയാലെസ്) നടത്താനും ലോകമെങ്ങുമുള്ള കർദിനാൾമാർക്ക് വത്തിക്കാനിലെത്താനും വേണ്ട സമയം നൽകുന്നതിനാണിത്. ‘പാപ്പൽ കോൺക്ലേവ്’ എന്ന തെരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. ഇതിൽ, 80 വയസിൽ താഴെയുള്ള 138 കർദിനാളുകൾ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഈ പരിധി എത്തുന്നത് വരെ വോട്ടെടുപ്പ് തുടരും. ഓരോ റൗണ്ട് വോട്ടെടുപ്പ് കഴിയുംതോറും ബാലറ്റുകൾ രാസവസ്തുക്കൾ ഉപയോഗിച്ച് കത്തിച്ചുകളയും. ഇത് കത്തിക്കുമ്പോൾ കറുപ്പോ വെളുപ്പോ ആയ പുകയുയരുന്നു. കറുത്ത പുകയാണെങ്കിൽ തീരുമാനമായില്ല എന്നാണ് സൂചന. വെളുത്ത പുകയാണെങ്കിൽ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്ന് മനസിലാക്കാം. പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ കർദിനാളിൽ ഉയർന്നയാൾ സെൻറ് പീറ്റോഴ്‌സ് ബസിലിക്കയിൽ നിന്ന് പേര് പ്രഖ്യാപിക്കുകയാണ് ചെയ്യുക.
പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് സഭയുടെ പരമാധ്യക്ഷനെ തീരുമാനിക്കുന്ന ചടങ്ങ് മാത്രമല്ല. 137 കോടി അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സഭ യഥാസ്ഥിതിക മാർഗത്തിലാണോ പരിവർത്തനത്തിന്റെ വഴിയിലാണോ മുന്നോട്ടുനയിക്കപ്പെടുക എന്ന നിലപാട് പ്രഖ്യാപനം കൂടിയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരണെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ലെങ്കിലും പ്രധാനമായും കർദിനാൾ പീറ്റർ എർദോ, കർദിനാൾ പിയേട്രോ പരോളിൻ, കർദിനാൾ മാറ്റിയോ സൂപ്പി, കർദിനാൾ റയമണ്ട് ലിയോ ബർക്, മാർക്ക് ഔവെല്ലറ്റ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
പരിഗണനയിലുള്ളവർ ആരൊക്കെയെന്ന് വിശദമായി പരിശോധിക്കാം
പിയെത്രോ പരോലിൻ
വത്തിക്കാനിലെ ഏറ്റവും പരിചയസമ്പന്നരായ ഭരണകർത്താക്കളിൽ ഒരാളാണ് ഇറ്റലിയിൽ നിന്നുള്ള കർദിനാൾ പിയെത്രോ പരോലിൻ. 70കാരനായ ഇദ്ദേഹം 2013 മുതൽ വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയാണ്. ചൈനയിലും പശ്ചിമേഷ്യയിലുമെല്ലാം നയതന്ത്രചർച്ചകളിൽ സജീവം സാന്നിധ്യമാണ് ഇദ്ദേഹം. ഫ്രാൻസിസ് പാപ്പയുടെ പുരോഗമ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കർദിനാൾ പിയെത്രോ പരോലിന് വത്തിക്കാനിലെ ഭരണസംവിധാനങ്ങളുടെ ചുക്കാൻ പിടിക്കുന്നവരുടെ ശക്തമായ പിന്തുണയുണ്ട്.
മാർക്ക് ഔവെല്ലറ്റ്
വത്തിക്കാനിലെ ദൈവശാസ്ത്ര വൈദഗ്ധ്യത്തിനും അനുഭവപരിചയത്തിനും പേരുകേട്ടയാളാണ് കാനഡയിൽ നിന്നുള്ള മാർക്ക് ഔവെല്ലറ്റ്. സഭാ നേതൃത്വത്തിനുള്ളിൽ ഐക്യം ഉണ്ടാകണമെന്ന് എന്നും വാദിക്കുന്ന കർദിനാൾ കൂടിയാണ് 80 കാരനായ മാർക്ക് ഔവെല്ലറ്റ്.
പീറ്റർ ടക്സൺ
എഴുപത്താറുകാരനായ പീറ്റർ കോഡ് വോ അപായ് ടക്സൺ ഘാനയിൽ നിന്നുള്ള കർദിനാളാണ്. സഭയുടെ സമൂഹികനീതി ഇടപെടലുകളുടെ മുഖമാണ് ഇദ്ദേഹം. കാലാവസ്ഥാവ്യതിയാനം, ദാരിദ്ര്യനിർമാജനം, സാമ്പത്തികനീതി തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ.
പീറ്റർ എർദോ
കൌൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ തലവനായിരുന്ന പീറ്റർ എർദോ ഹംഗറിയിൽ നിന്നുള്ള കർദിനാളാണ്. സഭാനേതൃത്വത്തിലെ യാഥാസ്ഥിതിക നിലപാടുകാരുടെ പ്രതിനിധി. എഴുപത്തിരണ്ടുകാരനായ കർദിനാൾ എർദോ കാനോൻ നിയമത്തിൽ അഗ്രഗണ്യനാണ്. പരമ്പരാഗത ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഊന്നി സഭയെ മുന്നോട്ടുനയിക്കണമെന്ന നിലപാടുകാരൻ.
മിലാൻ ഏയ്ഞ്ചെലോ സ്കോള
82കാരനായ ഇദ്ദേഹം ഇറ്റലിയിൽ നിന്നുള്ള മുതിർന്ന കർദിനാളാണ്. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ 2013ൽ നടന്ന വോട്ടെടുപ്പിലും കർദിനാൾ സ്കോള മൽസരിച്ചിരുന്നു. പോപ് ഫ്രാൻസിസിനോട് പരാജയപ്പെട്ടു. പാരമ്പര്യവാദിയായ കർദിനാൾ സ്കോള ദൈവശാസ്ത്രത്തിൽ അതിനിപുണനാണ്. മിലാനിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം സഭയ്ക്ക് കേന്ദ്രീകൃതവും കൃത്യമായ അധികാരശ്രേണികളുള്ളതുമായ ഭരണ സംവിധാനം വേണമെന്ന നിലപാടുകാരനാണ്.
ലൂയി അന്തോണിയോ താഗ്ലെ
പോപ് ഫ്രാൻസിസിന്റെ പുരോഗമന ആശയങ്ങളുടെ വക്താവും പ്രയോക്താവുമായ ഇദ്ദേഹം ഫിലിപ്പീൻസിൽ നിന്നുള്ള കർദിനാളാണ്. അറുപത്തേഴുകാരനായ കർദിനാൾ താഗ്ലെ ഫ്രാൻസിസ് പാപ്പയുടെ അടുത്ത അനുയായികളിൽ ഒരാളാണ്. ഏഷ്യയിൽ നിന്നുള്ള കർദിനാൾ എന്നതും നിലവിലെ സാഹചര്യത്തിൽ താഗ്ലെയുടെ സാധ്യത വർധിപ്പിക്കുന്നു.
മാറ്റിയോ സുപ്പി
ഫ്രാൻസിസ് മാർപാപ്പയുടെ നയങ്ങളെ പിന്തുണയ്ക്കുന്ന കർദിനാളാണ് ഇറ്റലിയിൽ നിന്നുള്ള മാറ്റിയോ സുപ്പി. ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ സുപ്പി ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന സഭാ നേതാവാണ്.
റോബർട്ട് സാറ
കത്തോലിക്കാ സഭയുടെ പരമ്പരാഗത രീതികളെ പിന്തുണയ്ക്കുന്ന കർദിനാളാണ് ഗിനിയ സ്വദേശിയായ റോബർട്ട് സാറ (78).
കർദിനാൾ വിം ഐക്ക്
പുനർവിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന കർദിനാൾ വിം ഐക്ക് നെതർലൻഡ് സ്വദേശിയാണ്. പരമ്പരാഗത രീതികൾ മടക്കിക്കൊണ്ടുവരണമെന്ന നിലപാടാണ് 71കാരനായ വിം ഐക്കിനുള്ളത്.



