വർഷങ്ങൾക്കു മുൻപ് മനോരമയിലെ ശ്രീ ജോണി ലൂക്കോസ് പൃഥ്വിരാജുമായി ഒരു അഭിമുഖം നടത്തുന്നു. ജോണി അയാളോട് ചോദിക്കുന്നു 20 വർഷങ്ങൾക്കു ശേഷം പൃഥ്വിരാജ് എന്ന നടൻ എങ്ങനെയായിരിക്കും മലയാള സിനിമയിൽ അടയാളപ്പെടുത്തുക എന്ന്. അയാൾ പറയുന്ന മറുപടി ഇങ്ങനെയാണ് “ഇന്ത്യയിലെ മൂന്നു ഭാഷകളിൽ എങ്കിലും വളരെ മുൻനിരയിൽ അറിയപ്പെടുന്ന ഒരു മലയാളി നടൻ ആയിരിക്കണം, നല്ല സിനിമകൾ നിർമിക്കുന്ന, വാണിജ്യ മൂല്യമുള്ള സിനിമകൾ നിർമിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമയായിരിക്കണം ഞാൻ, എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പ്രമേയങ്ങൾ മാത്രം സിനിമയക്കുന്ന ഒരു സംവിധായകൻ ആയിരിക്കണം ഞാൻ, നല്ലൊരു കുടുംബസ്ഥൻ ആയിരിക്കണം, തന്റെ അമ്മയ്ക്ക് നല്ലൊരു മകൻ ആയിരിക്കണം, അച്ഛന്റെ ഐഡിയോളജികളെ ചീത്ത പേര് കേൾപ്പിക്കാത്ത ഒരു മകൻ ആയിരിക്കണം ഞാൻ എന്നതൊക്കെയാണ്.
ഒരു നെപ്പോ കിഡ്ഡ് എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നല്ലാതെ, അയാളെ നല്ല നിലയിൽ ഒന്ന് ട്രോളാൻ പോലും അന്ന് ആരും സമയം കളഞ്ഞിട്ടില്ല.
സുകുമാരൻ 1997 -ൽ ഹൃദയഘാതം വന്നു മരിക്കുമ്പോൾ,പൃഥിരാജ് സുകുമാരന് 15 വയസ്സ് പ്രായം.അമ്മ മല്ലിക സുകുമാരൻ ബിരുദ്ധ പഠനത്തിനായി അയാളെ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലേക്ക് അയക്കുന്നു. അതിനിടയിൽ സൂപ്പർ സംവിധായകൻ ഫാസിൽ അയാളെ ഒരു സിനിമയുടെ സ്ക്രീൻ ടെസ്റ്റിനായി വിളിക്കുന്നു. എന്ത് കൊണ്ടോ ആ സിനിമ നടക്കാതെ പോയി.
പിന്നീട് അവധിക്കു വന്ന അയാളെ ഫാസിൽ ആണ് രഞ്ജിത്തിന് പരിചയപെടുത്തിയത്. അങ്ങനെ രഞ്ജിത്തിന്റെ അന്നത്തെ സൂപ്പർഹിറ്റ് സിനിമ നന്ദനത്തിൽ ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ ആദ്യമായി അഭിനയിച്ചത്.
നന്ദനത്തിന് ശേഷം തുടരെ പരാജയങ്ങൾ അന്നത്തെ സൂപ്പർ സംവിധായകൻ ലാൽ ജോസിന്റെ മൾട്ടി സ്റ്റാർ ചിത്രം ക്ലാസ്സ്‌മേറ്റ് 2005- ൽ വലിയ വിജയം നേടുന്നു. തുടർന്നും പല പരാജയങ്ങൾ.
ഇടയ്ക്ക് ചില വിജയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തുടക്കകാലത്ത് തന്നെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ആയാൾ കരിയർ പടുത്തുയർത്തിയത്. താര സംഘടനയുടെ വിലക്കുണ്ടായിരുന്ന സംവിധായകൻ വിനയന്റെ ചിത്രത്തിൽ തുടർച്ചയായി അഭിനയിച്ചതായിരുന്നു കാരണം. താര സംഘടന ഒന്നായി അയാളെ എതിർത്തപ്പോഴും കൊടുത്ത വാക്ക് പാലിക്കാനായി അയാൾ വിനയൻ ചിത്രങ്ങളിൽ അഭിനയിച്ചു പോന്നു.
2006 ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് അയാൾക്കു മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നു. ആ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ ആയിരുന്നു അന്ന് പൃഥ്വി.
വീണ്ടും ആവറേജ് നിലവാരവും പരാജയങ്ങളുമായുള്ള നിരവധി ചിത്രങ്ങൾ. 2009-ൽ ദീപന്റെ പുതിയ മുഖം എന്ന സിനിമ വലിയ ഹിറ്റാകുന്നു. പൃഥ്വിക്ക് ഒരു സൂപ്പർ താര പദവി നേടി കൊടുത്ത ആദ്യ സിനിമയായിരുന്നു അത്.
2010 ൽ സൂപ്പർ സംവിധായകൻ മനിരത്നത്തിന്റെ രാവണിൽ മികച്ച വേഷം.’കാവിയ തലൈവൻ’ എന്ന തമിഴ് ചിത്രത്തിന് തമിഴ് നാട് സർക്കാരിന്റെ മികച്ച പ്രതിനായകനുള്ള പുരസ്കാരം. മലയാളത്തോടൊപ്പം അയാളുടെ തമിഴ് കരിയർ ഗ്രാഫും ഉയരുന്നുണ്ടായിരുന്നു. കൂടാതെ 2011 ഇൽ തന്നെ പുറത്തിറങ്ങിയ അയ്യാ എന്ന ഹിന്ദി ചിത്രത്തിൽ റാണി മുഖർജിയോടൊപ്പം മികച്ച വേഷം.
ഒന്നിന് പുറമെ ഒന്നായി അയാൾ വിജയങ്ങൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ അയാൾക്ക് സോഷ്യൽ മീഡിയ ശത്രുക്കൾ ഒരു വിളിപ്പേരുമായി വന്നു “രായപ്പൻ ” അയാളുടെ ഒഴുക്കുള്ള ഇംഗ്ലീഷ്,പിന്നെ തനിക്കു തോന്നുന്ന ശരികൾ ആരെയും ഭയക്കാതെ വെട്ടി തുറന്നു പറയുന്ന സ്വഭാവം, സ്വന്തമായ ചില നിലപാടുകൾ ഇതൊക്കെ അയാൾക്കു കൂടുതൽ ശത്രുക്കളെ നേടി കൊടുത്തു…
2014-ൽ പുറത്തിറങ്ങിയ “എന്ന് നിന്റെ മൊയ്‌തീൻ “എന്ന സിനിമ അയാളുടെ താരപദവി ഒന്ന് കൂടി ഉറപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ ഏറ്റവും താരമൂല്യമുള്ള മലയാള നടനായി അയാൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.
സന്തോഷ് ശിവനും, ഷാജി നടേശനുമായി ചേർന്നു തുടങ്ങിയ പ്രൊഡക്ഷൻ ഹൌസ് “ഓഗസ്റ്റ് സിനിമ” മികച്ച സിനിമകൾ നിർമിച്ചു.പിന്നീട് അയാൾ സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ഉണ്ടാക്കി. അതിലും അയാൾ സാമ്പത്തികമായി വിജയിച്ചു കയറി.
ഒരു സൂപ്പർ താരപദവി അലങ്കരിച്ചു കൊണ്ട് സ്വസ്ഥമായി വിരാജിക്കേണ്ട അയാൾ പെട്ടെന്ന് ഒരു തീരുമാനമെടുക്കുന്നു മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ!! അതും അന്നത്തെ കാലത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും ചിലവ് കൂടിയ ചിത്രം “ലൂസിഫർ”. സിനിമയുടെ അകത്തളങ്ങളിൽ അടക്കം പറച്ചിലുകൾ തുടങ്ങി, അയാളെ കൊണ്ട് സാധിക്കാത്ത എന്തോ ചെയ്യാനിറങ്ങിയിരിക്കുന്നു എന്ന മട്ടിൽ, പക്ഷെ സിനിമ ഇറങ്ങിയപ്പോൾ അതൊരു ചരിത്രമായി മാറി. അന്നോളം മലയാളം സിനിമ കാണാത്ത പല ബോക്സ് ഓഫീസ് റെക്കോർഡുകളും പഴംകഥയായി. മൊത്തം ബിസിനസ്സിൽ എക്കാലത്തെയും വലിയ പണം വാരി ചിത്രമായി മാറി “ലൂസിഫർ”. സൂപ്പർ താരത്തിൽ നിന്നും ഒരേയൊരു സിനിമ കൊണ്ട് സൂപ്പർ സംവിധായകനായി മാറി. അയാൾ രജനികാന്തും, ചിരഞ്ജീവിയും വരെ തങ്ങളുടെ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ അയാളെ സമീപിച്ചു പക്ഷെ അയാൾ സ്നേഹപൂർവ്വം അതൊക്കെ നിരസിച്ചു. സൂപ്പർ താരം ചിരഞ്ജീവി പിന്നീട് “ഗോഡ് ഫാദർ ” എന്ന പേരിൽ മറ്റൊരു സംവിധായകനെ കൊണ്ട് എടുത്ത ചിത്രം ട്രോൾ ചാനലുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് പ്രിത്വിരാജ് എന്ന സംവിധായകനുള്ള അംഗീകരമായി കാണാം.
വിതരണക്കാരനായി ഏറ്റെടുത്ത കാന്താരാ, കെജിഫ് 2,സാലർ എന്നീ ചിത്രങ്ങൾ മലയാളത്തിൽ വൻ വിജയങ്ങളുണ്ടാക്കി..
സ്വന്തമായി നിർമിച്ച പല ചിത്രങ്ങളും മികച്ച വിജയങ്ങൾ ഉണ്ടാക്കി,ഇതിനിടയ്ക്ക് ആഷിഖ് അബുവുമായി ചേർന്നുള്ള കുഞ്ഞാലി മരക്കാർ എന്ന പദ്ധതി പ്രഖ്യപിച്ചത് വലിയ വിവാദമായി അവസാനിച്ചു, ലക്ഷദ്വീപ് വിഷയത്തിലും അദ്ദേഹത്തിന് സ്വന്തമായി ഒരു അഭിപ്രായം ഉണ്ടായിരുന്നു മലയാളത്തിലെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഒരിക്കൽ പ്രിത്വിരാജിനെ കുറിച്ച് പറഞ്ഞത് “രാജു ഒരു ടോർച്ചും തെളിച്ചു കൊണ്ട് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നു” എന്നാണ്. ശരിയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളം ഇതു വരെ കണ്ടിട്ടില്ലാത്ത മാർക്കറ്റിംഗ് തന്ത്രങ്ങളും കൂടാതെ മലയാളത്തിന്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പാൻ ഇന്ത്യൻ മാർക്കറ്റ് പിടിക്കാനുള്ള ചുവടുവെപ്പുമൊക്കെ നടത്തി.കൂടാതെ മലയാള സിനിമയുടെ ആഗോള സാധ്യതകളെയും എമ്പുരാൻ തുറന്നു കാട്ടിയിരിക്കുന്നു.
കൊച്ചിയിൽ താമസിച്ചിരുന്ന പ്രിത്വിരാജ് ഇപ്പോൾ താമസിക്കുന്നത് 30 കോടി വിലയുള്ള മുംബയിലെ ഫ്ലാറ്റിൽ ആണ്.അയാൾ ലക്ഷ്യം വെക്കുന്നത് ഇപ്പോൾ മലയാള സിനിമയെ അല്ല മറിച്ച്, മലയാളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ നടൻ അല്ലെങ്കിൽ ഒരു സൂപ്പർ സംവിധായകൻ എന്ന തലത്തിൽ ആണ്.
സൂപ്പർതാരം പ്രഭാസുമായുള്ള ചിത്രം ‘സാലർ’ ഇപ്പോഴേ അയാളെ ഒരു പാൻ ഇന്ത്യൻ നടൻ ആക്കി കഴിഞ്ഞു. ഇപ്പോൾ അയാളുടെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം സൂപ്പർ സംവിധായകൻ രാജമൗലി -മഹേഷ് ബാബു കൂട്ടുകെട്ടിൽ ഇറങ്ങുന്ന 1000 കോടി ബഡ്ജറ്റിൽ ഇറങ്ങുമെന്ന് പറയപ്പെടുന്ന പേരിടാത്ത ചിത്രത്തിൽ ആണ്. മലയാള സിനിമാനടന്മാർക്കു ആർക്കും കിട്ടാത്ത അംഗീകാരം അയാളെ തേടിയെത്തിയിരിക്കുന്നു.ഒടുവിൽ കേരള സർക്കാരിന്റെ ക്രിട്ടിക് അവാർഡ് നേട്ടം, അദ്ദേഹത്തിന്റെ നടൻ എന്ന നിലയിൽ മറ്റൊരു അംഗീകാരം കൂടിയാകുന്നു.
സംവിധായകൻ എന്ന നിലയിൽ ഇന്ന് ഇൻഡസ്ടറി ഹിറ്റ് സ്വന്തം പേരിലുള്ള മലയാളത്തിലെ ഒന്നാം നമ്പർ സംവിധായകൻ ഒരു പക്ഷെ ഇന്ത്യയിലെ ഏതൊരു സൂപ്പർ താരവും അയാളുടെ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു..പ്രശാന്ത് നീൽ, രാജമൗലി, ലോകേഷ് കനകരാജ് തുടങ്ങിയ എണ്ണം പറഞ്ഞ സംവിധായ കർക്കൊപ്പമാണ് ഇന്ന് പ്രിത്വിരാജ് എന്ന സംവിധായകന്റെ സ്ഥാനം.
ഈ കണ്ട നേട്ടങ്ങൾ ഒന്നും ഭാഗ്യം കൊണ്ടോ, സുകുമാരൻ എന്ന നടന്റെ മകനായതു കൊണ്ടോ ഒന്നും നേടിയതല്ല മറിച്ചു മികച്ച വീക്ഷണവും കഴിവും കഠിനാധ്വാനവും കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങളാണ്.
എമ്പുരാൻ ഇറങ്ങിയ സമയത്തു ഇതു കൊണ്ട് ഒക്കെ തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ സോഷ്യൽ മീഡിയ പോസ്റ്റിൽ “ആളറിഞ്ഞു കളിക്കട ” എന്ന് പോസ്റ്റ് ചെയ്തത്.
20 വർഷങ്ങൾക്കു മുന്നേ അയാൾ ജോണി ലുകൊസിനോട് പറഞ്ഞതൊക്കെ അയാൾ നേടിയെടുത്തിരിക്കുന്നു. വിനീത് ശ്രീനിവാസൻ പ്രിത്വിരാജിനെ കുറിച്ച് പറഞ്ഞത് പോലെ അയാൾ ടോർച്ചു തെളിച്ചു മുന്നിൽ നടക്കട്ടെ നമുക്ക് അയാളെ പിൻതുടരാം…










