അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘എലി ലില്ലി’യുടെ ഗുളികയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കമ്പനി അറിയിച്ചു. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള അന്തർ ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലി അവതരിപ്പിക്കുന്നത്. പരീക്ഷണ ഗുളികയ്ക്ക് മനുഷ്യരിൽ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ രോഗികളിലെ ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാനും സാധിച്ചതായി കമ്പനി അവകാശപ്പെട്ടു. ഓർഫോർഗ്ലിപ്രോൺ എന്ന ഗുളികയുടെ ഒട്ടേറെ പരീക്ഷണങ്ങൾ ഇതിനു മുമ്പും നടന്നിരുന്നു. എന്നാൽ, ആദ്യമായാണ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കമ്പനി അവകാശപ്പെടുന്നത്. വിൽപ്പനയ്ക്ക് തടസ്സമാകാൻ സാധ്യതയുള്ള ആശങ്കകൾ ദൂരീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ചും മറ്റ് പ്രശ്നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2025 അവസാനത്തോടെ മറ്റൊരു പരീക്ഷണവും കൂടി പൂർത്തിയാക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
എലി ലില്ലിയുടെ തന്നെ അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള ‘മൗൻജാരോ’ ഇൻജക്ഷൻ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് മരുന്ന് രാജ്യത്ത് പുറത്തിറക്കിയത്.ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗൻജാരോ ഇൻജക്ഷൻ എടുക്കേണ്ടത്.കുത്തിവയ്പ്പിന് 5 മില്ലിഗ്രാം വയലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും ചെലവാകും. എലി ലില്ലി പുറത്തിറക്കുന്ന പുതിയ ഗുളികയ്ക്ക് ഈ പ്രതിസന്ധികൾ മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.



