ഇംഫാൽ: മണിപ്പൂരിൽ രണ്ടിടങ്ങളിലുണ്ടായ സായുധ ആക്രമണത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ലോങ്പി, ടോളൻ എന്നീ ഗ്രാമങ്ങളിലാണ് ഞായറാഴ്ച അജ്ഞാതരുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീയെ കാണാതായിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരുന്നു.
1990-കളിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ചുകൊണ്ട് കുക്കി സമൂഹം ‘കറുത്ത ദിന’മായി (Black Day) ആചരിച്ച ദിവസമാണ് ഈ ക്രൂരമായ ആക്രമണങ്ങൾ അരങ്ങേറിയത്. പ്രദേശം വനമേഖലയായതിനാല്‍ സുരക്ഷാ സേനയ്ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യം അക്രമികള്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നടന്നത് കുക്കി ജനതയ്ക്കെതിരെയുള്ള ഭീകരവാദ ആക്രമണമാണെന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് ശക്തമായി അപലപിച്ചു. കുക്കി ഗ്രാമങ്ങളിൽ മതിയായ കേന്ദ്ര സേനയുടെ സുരക്ഷ അടിയന്തരമായി ഏർപ്പെടുത്തണമെന്നും, ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ അനിശ്ചിതകാല ബന്ദിലേക്ക് കടക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ നാഗ വിഘടനവാദികളാണെന്നാണ് സംഘടന ആരോപിക്കുന്നത്. കേന്ദ്ര സുരക്ഷാ സേന (CSF) വിന്യസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഏതാനും നൂറ് മീറ്റർ മാത്രം അകലെയാണ് എൽ ടോല്ലൻ ഗ്രാമത്തിലെ ആക്രമണം നടന്നതെന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








