സെന്റ് ജോൺ : കാനഡ ഹെൽത്ത് ലാബ്സ് (സി.എച്ച്.എൽ) കമ്പനി ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിവരാവകാശ നിയമപ്രകാരം രേഖകൾ ചോർത്തി നൽകിയതിലും കരാർ നടപടികളിൽ തങ്ങളോട് അനീതി കാണിച്ചതിലുമാണ് ആരോഗ്യ വകുപ്പിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സെന്റ് ജോൺസിലെ സുപ്രീം കോടതിയിലാണ് കമ്പനി ഈ വർഷം ഫെബ്രുവരിയിൽ ഹർജി സമർപ്പിച്ചത്.
കരാർ നടപടികളിൽ ആരോഗ്യ അതോറിറ്റി വിശ്വാസവഞ്ചന കാട്ടിയെന്നും നീതിപൂർവ്വമായ പെരുമാറ്റം ഉണ്ടായില്ലെന്നും സി.എച്ച്.എൽ ആരോപിക്കുന്നു. പാൻഡെമിക്കിന് ശേഷമുള്ള ഒഴിവുകൾ നികത്താൻ പ്രവിശ്യയിൽ നഴ്സുമാരെ നൽകിയിരുന്നത് ഈ ഏജൻസിയാണ്. എന്നാൽ 2025-ൽ ഓഡിറ്റർ ജനറൽ നടത്തിയ പരിശോധനയിൽ ഈ കരാറുകൾ വലിയ തോതിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
2023-ലും 2024-ലുമായി മൂന്ന് പദ്ധതികളിലേക്കുള്ള ടെൻഡർ വ്യവസ്ഥകൾ തങ്ങൾ പാലിച്ചിരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു. നഴ്സിംഗ് ഏജൻസി സേവനങ്ങളും വിദേശത്ത് പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട രണ്ട് പ്രൊപ്പോസലുകൾ ആരോഗ്യ അതോറിറ്റി തള്ളി. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് ഇവയിൽ ഒരെണ്ണം റദ്ദാക്കുകയും ചെയ്തു. എന്നാൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റൊന്ന് ലഭിച്ചെങ്കിലും ആരോഗ്യ അതോറിറ്റി അതിലെ ഉത്തരവുകൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
വിവരാവകാശ നിയമമായ എ.ടി.ഐ.പി.പി വഴി തങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് വിവരം നൽകിയതിൽ ആരോഗ്യ വകുപ്പ് ഗുരുതരമായ വീഴ്ച വരുത്തിയെന്നും സി.എച്ച്.എൽ ആരോപിച്ചു . വിവരങ്ങൾ ചോർന്നത് തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും, ഇത് കമ്പനിക്ക് വലിയ നഷ്ടം വരുത്തിയെന്നും കോടതി രേഖകളിൽ വ്യക്തമാക്കുന്നു. എന്നാൽ മുൻപ് ഇതേക്കുറിച്ചുള്ള അന്വേഷണങ്ങളിൽ സർക്കാരിന് ബില്ല് നൽകിയതിൽ കൃത്രിമം നടന്നിട്ടില്ലെന്ന് കമ്പനി വ്യക്തമായിരുന്നു.
2022 മുതൽ 2024 വരെയുള്ള മൂന്ന് വർഷത്തിനിടയിൽ 7.3 കോടി ഡോളറാണ് ആരോഗ്യ അതോറിറ്റി ഈ കമ്പനിക്ക് നൽകിയത്. അമിത തുക ഈടാക്കിയെന്നും അനർഹമായ ചെലവുകൾക്ക് ബില്ല് നൽകിയെന്നും 2025-ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സംഭവത്തിൽ ഡെലോയിറ്റ് എന്ന സ്ഥാപനത്തെക്കൊണ്ട് സർക്കാർ പ്രത്യേക ഓഡിറ്റ് നടത്തിച്ചെങ്കിലും ഇതുവരെ അതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








