തങ്ങളുടെ മൂന്ന് വയസ്സുള്ള മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും, അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം സ്വകാര്യമായി അയച്ചുകൊടുത്താൽ മതിയെന്നും അമിലിയ റോബിറ്റെയ് ലിനും ഭർത്താവിനും നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ, മകൾ പഠിക്കുന്ന ഡേകെയർ സെന്ററിലെ ഫേസ്ബുക്ക് പേജിൽ കുട്ടിയുടെ ചിത്രങ്ങൾ ഇടുന്നതിനായുള്ള അനുമതി പത്രത്തിൽ ഒപ്പിട്ടുനൽകാൻ അമിലിയ തയ്യാറായില്ല.
“കുട്ടികൾക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയാകുന്ന 14 അല്ലെങ്കിൽ 15 വയസ്സ് വരെ അവരുടെ ചിത്രങ്ങളും വ്യക്തിത്വവും സംരക്ഷിക്കേണ്ടത് രക്ഷിതാക്കൾ എന്ന നിലയിൽ നമ്മുടെ കടമയാണ്,” അമിലിയ പറയുന്നു. എന്നാൽ, അടുത്തിടെ മകളുടെ ഡേകെയർ ഗ്രാജുവേഷൻ ചിത്രങ്ങൾ ലഭിച്ചപ്പോൾ അതിന്റെ പശ്ചാത്തലത്തിൽ (background) അമിലിയക്ക് ചില വിചിത്രതകൾ അനുഭവപ്പെട്ടു. ഒരു ചിത്രത്തിൽ കുട്ടി നിൽക്കുന്നത് ഒരു കൊട്ടാരത്തിന്റെ മുന്നിലായിരുന്നു.
അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ ചിത്രം ഭംഗിയുള്ളതാക്കാൻ ഡേകെയർ അധികൃതർ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു തേർഡ്-പാർട്ടി വെബ്‌സൈറ്റാണ് ഉപയോഗിച്ചതെന്ന് വ്യക്തമായത്. ഇതിന്റെ അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത്തരമൊരു വശം തങ്ങൾ ചിന്തിച്ചിട്ടുപോലുമില്ലെന്നായിരുന്നു ഡേകെയറിന്റെ മറുപടി.
സ്ഥാപനത്തെ മാത്രം കുറ്റപ്പെടുത്താനല്ല, മറിച്ച് കുട്ടികളുടെ ചിത്രങ്ങൾ ഇത്തരം എഐ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ചും, അവ എവിടെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാം എന്നതിനെക്കുറിച്ചും മറ്റ് രക്ഷിതാക്കളിൽ അവബോധം വളർത്താനാണ് അമിലിയ ആഗ്രഹിക്കുന്നത്.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
“ഇപ്പോൾ എന്റെ മകളുടെ ചിത്രവും അവളുടെ മുഖവും മറ്റാർക്ക് വേണമെങ്കിലും ഉപയോഗിക്കാനും വിൽക്കാനും സാധിക്കുന്ന അവസ്ഥയിലാണ്. ലോകത്തിന്റെ ഏതോ കോണിലുള്ള ഏതെങ്കിലും പരസ്യത്തിൽ നാളെ അവൾ പ്രത്യക്ഷപ്പെട്ടേക്കാം… അല്ലെങ്കിൽ, അതിലും ഭയാനകമായി കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് (child abuse materials) വരെ ഇത് ഉപയോഗിക്കപ്പെടാം,” അവർ ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളുടെ ചിത്രങ്ങൾ എത്ര ഭംഗിയുള്ളതാണെങ്കിലും, അവ എഐ വെബ്‌സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് രക്ഷിതാക്കൾ ഒന്നിൽക്കൂടുതൽ തവണ ചിന്തിക്കണമെന്ന് ടെക് അനലിസ്റ്റായ കാർമി ലെവി മുന്നറിയിപ്പ് നൽകുന്നു.
“കുട്ടികളുടെ നല്ലൊരു ചിത്രം വേണമെന്ന് ആഗ്രഹിക്കാത്തത് ആരാണ്? എഐ ഉപയോഗിച്ച് ചിത്ര പശ്ചാത്തലം മാറ്റുന്നതൊക്കെ ഒറ്റനോട്ടത്തിൽ നിരുപദ്രവകരമായി തോന്നാം. എന്നാൽ, ഇതിന് വലിയ രീതിയിലുള്ള സ്വകാര്യതാ പ്രശ്നങ്ങളുണ്ട്. നമ്മൾ കുട്ടിയുടെ ചിത്രം പങ്കുവെക്കുമ്പോൾ, നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള രീതികളിൽ ആ വിവരങ്ങൾ ഉപയോഗിക്കാൻ ആ പ്ലാറ്റ്‌ഫോമിന് നമ്മൾ അനുവാദം നൽകുകയാണ് ചെയ്യുന്നത്,” ലെവി വ്യക്തമാക്കുന്നു.
ഒരിക്കൽ ഒരു ചിത്രം ഇന്റർനെറ്റിലെത്തിക്കഴിഞ്ഞാൽ, അത് തിരികെ പിടിക്കുകയോ നീക്കം ചെയ്യുകയോ പ്രായോഗികമല്ലെന്ന് ലെവി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം രീതിയിൽ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ നിലവിൽ ശക്തമായ നിയമങ്ങളില്ല എന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം നിയമങ്ങൾ ഇനിയും ശക്തമാകേണ്ടതുണ്ടെങ്കിലും, കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് ചില മുൻകരുതലുകൾ എടുക്കാവുന്നതാണെന്ന് കാർമി ലെവി നിർദ്ദേശിക്കുന്നു: കുട്ടികളുടെ ചിത്രങ്ങൾ ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരിക്കുക. എഐ അധിഷ്ഠിത ഫോട്ടോ ടൂളുകൾ ഉപയോഗിക്കാതിരിക്കുക. കാരണം, നിങ്ങളുടെ ചിത്രങ്ങൾ എഐ പ്ലാറ്റ്‌ഫോമുകളുടെ മോഡൽ ട്രെയിനിംഗിനായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.
മറ്റ് രക്ഷിതാക്കളും ഈ വിഷയത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് അമിലിയ ആവശ്യപ്പെടുന്നു. “എല്ലാ രക്ഷിതാക്കളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്, നിങ്ങളുടെ കുട്ടികൾ പോകുന്ന സ്കൂളുകളിലും ഡേകെയറുകളിലും കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നയങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ്,” അമിലിയ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









