കാൽഗറി: കാനഡയിൽ പഠനത്തിന് ശേഷം വർക്ക് പെർമിറ്റിനായി പ്രതിഷേധിച്ച 29 കാരനായ ഇന്ത്യൻ വിദ്യാർത്ഥി ഗുർപ്രീത് സിംഗിന് രാജ്യം വിടാൻ കനേഡിയൻ ഇമിഗ്രേഷൻ അധികൃതരുടെ ഉത്തരവ്. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഗുർപ്രീത് ഉൾപ്പെടെ 10 വിദ്യാർത്ഥികൾക്കാണ് എക്സ്ക്ലൂഷൻ ഓർഡർ നൽകി രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷൻ അധികൃതരുടെ ഈ കടുത്ത നടപടിയോടെ മറ്റ് വിദ്യാർത്ഥികളും ഭയത്തിലായെന്നും പ്രതിഷേധങ്ങൾ പൂർണ്ണമായും നിലച്ചുവെന്നും ഗുർപ്രീത് സിംഗ് പറഞ്ഞു.
കാരണം ഇമിഗ്രേഷൻ നിയമങ്ങളിലെ മാറ്റം
2023-ലാണ് ഗുർപ്രീത് സിംഗ് ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയത്. താൻ ചേർന്ന കോഴ്സ് പൂർത്തിയാക്കിയാൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ഏകദേശം $36,000 (30 ലക്ഷത്തിലധികം രൂപ) ആണ് ഇദ്ദേഹത്തിന്റെ പഠനത്തിനായി കുടുംബം ചെലവഴിച്ചത്.
എന്നാൽ, കോഴ്സ് പൂർത്തിയായതിനു ശേഷം ചില “നോൺ-ക്രെഡിറ്റ്” പ്രോഗ്രാമുകൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വെബ്സൈറ്റിൽ തങ്ങളുട നിയമങ്ങൾ പുതുക്കി. ഇതിനെത്തുടർന്ന് ജൂലൈയിൽ ഗുർപ്രീതിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഇതിനെതിരെ ഫെഡറൽ കോടതിയെ സമീപിക്കുകയും നിയമപരമായ സ്റ്റാറ്റസ് നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് യുവാവ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
പ്രതിഷേധത്തിനിടെ ഇമിഗ്രേഷൻ പരിശോധന
ഓഗസ്റ്റ് 12-ന് കാൽഗറിയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ നിർദ്ദേശപ്രകാരം എത്തിയ ബോർഡർ സർവീസ് ഉദ്യോഗസ്ഥർ 20 വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിച്ചു. ഇതിൽ 10 പേർക്ക് രാജ്യം വിടാനുള്ള എക്സ്ക്ലൂഷൻ ഓർഡർ നൽകുകയായിരുന്നു. നിലവിൽ രണ്ടു ആഴ്ചയിലൊരിക്കൽ ഇമിഗ്രേഷൻ ഓഫീസിൽ ഹാജരായി മടക്കയാത്രയുടെ വിവരങ്ങൾ അറിയിക്കേണ്ട അവസ്ഥയിലാണ് ഗുർപ്രീത്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം
സംഭവത്തിനെതിരെ കാനഡയിലെ ഇരുന്നൂറിലധികം മനുഷ്യാവകാശ, ലേബർ സംഘടനകൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് മാത്രമല്ല, കാനഡയിലുള്ള എല്ലാ കുടിയേറ്റക്കാർക്കും അവകാശപ്പെട്ടതാണെന്ന് സംഘടനകൾ വ്യക്തമാക്കി. അധികൃതരുടെ നടപടിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾക്കെതിരെയുള്ള ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തയച്ചു. അതേസമയം, നിയമലംഘനം തടയാനും ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് തങ്ങൾ അന്വേഷണം നടത്തിയതെന്നാണ് സി.ബി.എസ്.എയുടെ വിശദീകരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









