ടൊറന്റോ: ടൊറന്റോയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവ്വ രോഗമായ ‘ലെജിയോണെയേഴ്സ്’ (Legionnaires’ Disease) പടരുന്നതായി റിപ്പോർട്ട്. ഡൗൺടൗൺ ടൊറന്റോയിലെ ബാത്തർസ്റ്റ്, ഡ്വാപോണ്ട് തെരുവുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ആറ് പേർക്ക് രോഗം ബാധിച്ചതായി ടൊറന്റോ പബ്ലിക് ഹെൽത്ത് സ്ഥിരീകരിച്ചു. ജൂലൈ രണ്ടിനും ഇരുപത്തിയാറിനും ഇടയിലാണ് രോഗികൾക്ക് ലക്ഷണങ്ങൾ പ്രകടനമായിത്തുടങ്ങിയത്.
രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള കാസിൽവ്യൂ വിച്ച്വുഡ് ടവേഴ്സ് എന്ന വയോജന പരിപാലന കേന്ദ്രത്തിൽ അഞ്ച് പേർക്ക് ഇതേ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ച് വരികയാണ്.
ലെജിയോനെല്ല എന്ന ബാക്ടീരിയ അടങ്ങിയ സൂക്ഷ്മ ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. കൂളിംഗ് ടവറുകൾ, ഹോട്ട് ടബ്ബുകൾ, സ്പ്രിങ്ക്ളറുകൾ തുടങ്ങിയ കൃത്രിമ സംവിധാനങ്ങളിലാണ് ഇത്തരം ബാക്ടീരിയകൾ പ്രധാനമായും വളരുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ, ശക്തമായ പേശിവേദന എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പ്രായമായവർക്കും പുകവലിക്കുന്നവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം കഠിനമാകാൻ സാധ്യതയുണ്ട്.
അതേസമയം, ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പടരില്ലെന്നതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തെ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





