ഒട്ടാവ: കാനഡക്കാരുടെ ഡാറ്റ യുഎസിലേക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലേക്കും പോകുന്നത് ഒഴിവാക്കാൻ ഒന്റാറിയോയിൽ കൂടുതൽ ഡാറ്റാ സെന്ററുകൾ നിർമിക്കണമെന്ന് പ്രീമിയർ ഡഗ് ഫോർഡ്. കാനഡയുടെ ഡാറ്റാ പരമാധികാരം ഉറപ്പാക്കാൻ ഡാറ്റ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കണമെന്നും ഫോർഡ് പറഞ്ഞു . ഒട്ടാവയിൽ നടന്ന അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ഒന്റാറിയോ കൺവെൻഷനിൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കൻ നിലപാടുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയത്. സ്വന്തമായി ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിൽ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ ഡാറ്റാ പരമാധികാരം അപകടത്തിലാകുമെന്നും നിമിഷങ്ങൾക്കുള്ളിൽ ബന്ധം വിച്ഛേദിക്കാൻ മടിക്കാത്ത ഒരു ഭരണകൂടമാണ് അമേരിക്കയിലുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പുതിയ എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന് നഗരസഭകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് പ്രീമിയറുടെ പ്രസ്താവന പുറത്തുവന്നത്. ഓക്ക്വില്ലെയിൽ പുതിയ ഡാറ്റാ സെന്ററുകൾക്ക് ഒരു വർഷത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ മിസിസാഗ കൗൺസിലും സമാനമായ നീക്കം അടുത്ത മാസം പരിഗണിക്കുന്നുണ്ട്. എന്നാൽ ഈ ഡാറ്റാ സെന്ററുകൾ വലിയ നികുതി വരുമാനത്തിനുള്ള അവസരമാണെന്നും കാനഡക്കാരുടെ വിവരങ്ങൾ ട്രംപിന്റെ കൈകളിൽ എത്താതെ സുരക്ഷിതമായി സൂക്ഷിക്കാൻ ഇവ അത്യാവശ്യമാണെന്നും ഡഗ് ഫോർഡ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച ഒന്റാറിയോ സർക്കാർ ഡാറ്റാ സെന്ററുകൾക്കായി പുതിയ നയരേഖ പുറത്തിറക്കിയിരുന്നു. വലിയ ഡാറ്റാ സെന്ററുകൾക്ക് ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കാനും വെള്ളം പാഴാക്കാത്ത അടഞ്ഞ ഘടനയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകാനും ഇതിൽ നിർദ്ദേശമുണ്ട്.
അമേരിക്കയിൽ നിന്ന് ഓഗസ്റ്റ് 19 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഉയർന്ന താരിഫ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഇതി നേരിടാൻ ഒന്റാറിയോ പൂർണ്ണ സജ്ജമാണെന്ന് വ്യക്തമാക്കിയ പ്രീമിയർ, കനേഡിയൻ തൊഴിലാളികൾക്കും പരമാധികാരത്തിനും നേരെയുള്ള ഈ ആക്രമണത്തെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്തു. സാങ്കേതിക മുന്നേറ്റങ്ങളിൽ പിന്നിലായി പോകാതെ ഡാറ്റാ പരമാധികാരം ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ മുൻപിലുള്ള ഏക വഴിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








