വാൻകൂവർ: കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ വനിതാ ഫ്ലൈറ്റ് അറ്റൻഡന്റുമാർ നൽകിയ ഹർജിയിൽ 4.5 മില്യൺ കനേഡിയൻ ഡോളറിന്റെ നഷ്ടപരിഹാര കരാറിന് ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി അംഗീകാരം നൽകി. ജോലിസ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലും ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലും കമ്പനി പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ജീവനക്കാർ കൂട്ടഹർജി നൽകിയത്.
2014 ഏപ്രിൽ 4 നും 2021 ഫെബ്രുവരി 28 നും ഇടയിൽ കമ്പനിയിൽ സേവനമനുഷ്ഠിച്ച 3,500 ഓളം വനിതാ ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കോടതിച്ചെലവുകൾക്കും ഭരണപരമായ ചെലവുകൾക്കും ശേഷം അർഹരായ ഓരോ ജീവനക്കാർക്കും ഏകദേശം $470 ഡോളർ വരെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
2010-ൽ ഹവായിയിലെ ലേ ഓവറിനിടെ പൈലറ്റിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് വ്യക്തമാക്കി മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് മൻഡലീന ലൂയിസ് നൽകിയ പരാതിയാണ് ഈ നിയമപോരാട്ടത്തിന് വഴിവെച്ചത്. കേസിന് തുടക്കമിട്ട മൻഡലീന ലൂയിസിന് $10,000 ഡോളർ ഓണറേറിയം അനുവദിച്ചിട്ടുണ്ട്.
സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമേ, വെസ്റ്റ്ജെറ്റിലെ തൊഴിൽ അന്തരീക്ഷം പരിശോധിക്കാൻ ഒരു സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്താനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിൽ ലൈംഗിക അതിക്രമങ്ങൾ എത്രത്തോളം വ്യാപകമാണ്, പരാതികൾ നൽകുന്നതിലെ തടസ്സങ്ങൾ, നിലവിലെ പരാതി പരിഹാര സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവ ഈ ഏജൻസി പരിശോധിക്കും. ഈ പഠന റിപ്പോർട്ടിന്റെ വിവരങ്ങൾ ജീവനക്കാരുമായി പങ്കുവെക്കാൻ വെസ്റ്റ്ജെറ്റ് ബാധ്യസ്ഥരായിരിക്കും.
READ MORE ; കാനഡ ഇമിഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത
അതേസമയം, കോടതിക്ക് പുറത്തുണ്ടാക്കിയ ധാരണയായതിനാൽ കമ്പനി കുറ്റസമ്മതം നടത്തിയിട്ടില്ല. ആരോപണങ്ങൾ നിഷേധിച്ച വെസ്റ്റ്ജെറ്റ്, കേസ് വിചാരണയിലേക്ക് പോകാതിരിക്കാനാണ് കരാറിന് തയാറായത്. യോഗ്യരായ ജീവനക്കാർ ഇപ്പോൾ അപേക്ഷ നൽകേണ്ടതില്ല. കോടതി ഉത്തരവ് വന്ന് 30 ദിവസത്തിന് ശേഷം ഡെലോയിറ്റ് നിർമ്മിക്കുന്ന ഓൺലൈൻ ക്ലെയിം പോർട്ടൽ വഴി ഇമെയിൽ നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷിക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





