വാഷിങ്ടൺ : ഇറാനെതിരെ നടത്താനിരുന്ന കനത്ത വ്യോമാക്രമണം താത്കാലികമായി റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ഇറാനുമായി പുതിയ ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ് അമേരിക്ക തയ്യാറെടുത്തിരുന്നതെന്നും എന്നാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിനായി നീക്കത്തിൽ നിന്ന് പിന്തിരിയുകയാണെന്നും ട്രംപ് അറിയിച്ചു.
എയർ ഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. കരാറിലെത്താനുള്ള പ്രാഥമിക ധാരണയായ സാഹചര്യത്തിൽ ആക്രമണത്തിൽ നിന്ന് പിന്തിരിയണമെന്ന് ഇറാനും മധ്യപൂർവേഷ്യൻ രാജ്യങ്ങളും തന്നോട് അഭ്യർത്ഥിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ, ഖത്തർ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും ഹോർമൂസ് കടലിടുക്കുമായും ആണവ കരാറുമായും ബന്ധപ്പെട്ട വിഷയങ്ങളിലാണ് ചർച്ച നടക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിൽ നിന്ന് പിന്മാറാൻ യുഎസിനോട് അഭ്യർത്ഥിച്ചു എന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ വാർത്താ ഏജൻസിയായ മെഹർ രംഗത്തെത്തി. ട്രംപിന്റേത് പുതിയൊരു നുണ മാത്രമാണെന്നാണ് ഇറാന്റെ പ്രതികരണം. എന്നാൽ ഹോർമൂസ് കടലിടുക്ക് സംബന്ധിച്ച് ഒമാൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഭീഷണികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒരു സാഹചര്യത്തിലും പ്രതിരോധത്തിൽ വീഴ്ച വരുത്തില്ലെന്നും ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മജിദ് ഇബ്ൻ അൽ റിസയും മുന്നറിയിപ്പ് നൽകി.
ചർച്ചകൾ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യൻ വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.5 ശതമാനം ഇടിഞ്ഞ് ബാരലിന് 83.98 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിൽ വില 4.6 ശതമാനം കുറഞ്ഞ് 80.74 ഡോളറിലേക്ക് താണു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ ലോകത്തിലെ ആകെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടത് എണ്ണവിലയിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ ഏപ്രിൽ 7-ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ പാകിസ്താനിൽ വച്ച് ഇറാനുമായി ചരിത്രപരമായ ചർച്ചകൾ നടന്നിരുന്നെങ്കിലും ധാരണയിലെത്താൻ സാധിച്ചിരുന്നില്ല. സംഘർഷവും അത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും അമേരിക്കൻ ജനതയ്ക്കിടയിൽ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന നവംബർ മിഡ്ടേം (ഇടക്കാല) തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കൺസെർവേറ്റീവ് തന്ത്രജ്ഞർ.
Trump temporarily calls off attack on Iran; new diplomatic talks to begin today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




