ടൊറന്റോ: വടക്കേ അമേരിക്കയിൽ അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ എത്തിയ ഇന്ത്യക്കാരിൽ ആരും തന്നെ കാനഡയിൽ രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്ന് റിപ്പോർട്ട്. എന്നാൽ കാനഡ ഇമിഗ്രേഷൻ വിഭാഗം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, ലോകകപ്പിന്റെ പേരിൽ വിസയ്ക്ക് അപേക്ഷിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും അപേക്ഷകൾ രാജ്യം തള്ളി. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നൽകുന്ന വിവരമനുസരിച്ച്, ഇന്ത്യയിൽ നിന്ന് ലഭിച്ച 2,660 വിസ അപേക്ഷകളിൽ 665 എണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്.
ലോകകപ്പിനായി എത്തിയ സന്ദർശകരിൽ ആകെ 175 പേർ കാനഡയിൽ അഭയം തേടിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിൽ ഒറ്റ ഇന്ത്യക്കാരൻ പോലുമില്ല. കെനിയ (15), ചൈന (10), ബംഗ്ലാദേശ് (10), നൈജീരിയ (10), പാകിസ്താൻ (5) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അഭയം തേടിയവരിൽ ഭൂരിഭാഗവും. മൊത്തത്തിൽ 26,000 വിസകൾ അനുവദിച്ച കാനഡ, 20,845 അപേക്ഷകൾ നിരസിച്ചു. ഇതിൽ ഏറ്റവും കൂടുതൽ വിസകൾ തള്ളിയത് ഘാനയിൽ നിന്നുള്ളവർക്കാണ്. പാകിസ്താൻ, നൈജീരിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്.
ലോകകപ്പ് വിസ ഉപയോഗിച്ച് കാനഡയിൽ സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ സാധിക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ വലിയ തോതിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യാജ ഇമിഗ്രേഷൻ ഏജന്റുമാരെയും ട്രാവൽ ഏജൻസികളെയും വിശ്വസിക്കരുതെന്ന് കാനഡ സർക്കാർ നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഫിഫ വിസ’ എന്ന പേരിൽ പ്രത്യേക വിസയൊന്നുമില്ലെന്നും സന്ദർശക വിസയിൽ വരുന്നവർ നിശ്ചിത കാലാവധിക്ക് ശേഷം രാജ്യം വിടണമെന്നും കാനഡ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
No Indian visitor applied for asylum during FIFA World Cup: Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






