ഒട്ടാവ: ആൽബെർട്ടയിലുള്ള പോർട്ടേജ് കോളേജിൽ പഠനം പൂർത്തിയാക്കിയിട്ടും പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് കടുത്ത നിലപാടുമായി ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. സ്റ്റുഡന്റ് വിസയുടെ കാലാവധി അവസാനിക്കുകയും വർക്ക് പെർമിറ്റോ സ്ഥിരതാമസാവകാശമോ (PR) ലഭിക്കാതിരിക്കുകയും ചെയ്താൽ വിദ്യാർത്ഥികൾ സ്വന്തം നാട്ടിലേക്ക് തിരികെ പോകണമെന്ന് പ്രീമിയർ വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സർക്കാറിന്റെ ഈ നിലപാട് അവർ വ്യക്തമാക്കിയത്.
രണ്ട് വർഷത്തെ പഠനത്തിനായി 30,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 18 ലക്ഷത്തോളം രൂപ) ഫീസ് നൽകിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. കോഴ്‌സിന് ചേരുമ്പോൾ വർക്ക് പെർമിറ്റിന് അർഹതയുണ്ടെന്ന് കോളേജ് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് കാനഡ സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിസ കാലാവധി അവസാനിച്ചതോടെ കാനഡയിൽ തങ്ങാനോ ജോലി ചെയ്യാനോ നിയമപരമായ അനുമതിയില്ലാത്ത അവസ്ഥയിലാണ് ഇവർ. ദിവസങ്ങളായി തുടരുന്ന സമരങ്ങൾക്ക് ഒടുവിൽ നീതി ലഭിക്കാനായി ചില വിദ്യാർത്ഥികൾ നിലവിൽ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.
കാനഡയിൽ 6,400 സ്ഥിരതാമസ (PR) സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും എന്നാൽ 40,000-ത്തിലധികം ആളുകൾ അതിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഇത്തരം നിയന്ത്രണങ്ങൾ കർശനമാക്കേണ്ടത് അത്യാവശ്യമാണെന്നാണ് സർക്കാർ ന്യായീകരിക്കുന്നത്. അതേസമയം, ഇമിഗ്രേഷൻ തീരുമാനങ്ങൾ എടുക്കുന്നത് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC) ആണെന്നും വിഷയത്തിൽ നിയമ വിദഗ്ധരുടെ സഹായം തേടാനുമാണ് പോർട്ടേജ് കോളേജ് അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്ന വലിയ ആശങ്കയിലാണ് ഇന്ത്യൻ യുവാക്കൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Must return home once visa expires': Alberta Premier to protesting Indian students





