കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം വിവിധ ജില്ലകളിൽ കർഫ്യൂ ദീർഘിപ്പിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് സമാധാനവും സാമൂഹിക ഐക്യവും പാലിക്കണമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ജനങ്ങളോട് ആഹ്വാനം ചെയ്‌തു.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ദേവ്ഗഞ്ച് പ്രദേശത്ത് ഒരു മതപരമായ ചടങ്ങിനിടെ ഉണ്ടായ തർക്കമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ചടങ്ങിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയും മതപരമായ കൊടികൾ സ്ഥാപിക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കം ഉടൻ തന്നെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. സുൻസരിയിലെ അക്രമങ്ങൾക്ക് പിന്നാലെ അയൽ ജില്ലയായ സിറാഹയിലെ ഗോൽബസാർ മാർക്കറ്റിലേക്കും സംഘർഷം വേഗത്തിൽ പടർന്നു. ഗോൽബസാറിലുണ്ടായ അക്രമത്തിൽ ഒരു ആൺകുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് സുൻസരി, സിറാഹ, ധനുഷ, ബീർഗഞ്ച്, മധേഷ് തുടങ്ങിയ മേഖലകളിൽ അനിശ്ചിതകാല കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾ നടത്തുന്നതിനും ഭരണകൂടം വിലക്കേർപ്പെടുത്തി. അക്രമ സംഭവങ്ങളിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തരുതെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ആഭ്യന്തര മന്ത്രി അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇതിനുപുറമേ, ക്രമസമാധാനം തിരിച്ചുകൊണ്ടുവരുന്നതിനും അനുരഞ്ജനത്തിനുമായി കാഠ്മണ്ഡുവിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർക്കാനും തീരുമാനമായിട്ടുണ്ട്.
Nepal Ethnic Clashes Intensify: 3 Dead, Curfew Imposed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





