കുമമോട്ടോ: ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി സനെയെ തകൈച്ചി അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.1 (യുഎസ് ജിയോളജിക്കൽ സർവേ 6.8) തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കുമമോട്ടോ പ്രവിശ്യ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്.
കാഷിമയിലെ ഒരു ഷോപ്പിംഗ് മാളിൽ ഭൂചലനത്തിന് പിന്നാലെ പാചകവാതക സ്ഫോടനമുണ്ടാവുകയും കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളും തകരുകയും ചെയ്തതായി തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷമാണ് സ്ഫോടനമുണ്ടായതെന്ന് മാൾ അധികൃതർ വ്യക്തമാക്കി. ഇവിടെനിന്ന് പരിക്കേറ്റ അഞ്ചുപേർ ഉൾപ്പെടെ എട്ടുപേരെ രക്ഷപ്പെടുത്തിയതായി പ്രദേശിക ഭരണകൂടം സ്ഥിരീകരിച്ചു. അതിനിടെ, യത്സുഷിറോയിലെ നിപ്പോൺ പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ പുകക്കുഴൽ തകർന്നുവീണ് ഒമ്പത് പേരെ കാണാതായതായും അധികൃതർ വിലയിരുത്തി.
ഭൂചലനത്തെ തുടർന്ന് റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, പാലങ്ങൾ തകരുകയും, നിരവധിയിടങ്ങളിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 3,600 സൈനികരെയും 20 വിമാനങ്ങളെയും വിന്യസിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുമമോട്ടോയിൽ 36,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
Japan shaken by earthquake; 13 dead, many injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





