ഒഡേസ: യുക്രെയ്നിലെ ഒഡേസ തീരത്ത് റഷ്യ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം പത്തുപേർ ദാരുണമായി കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) ആണ് മരിച്ചവരിൽ ഒരാൾ. സംഭവത്തിൽ കപ്പലിലെ മറ്റ് ജീവനക്കാർക്കും പരിക്കേറ്റതായാണ് വിവരം.
ഗിനിയ-ബിസാവു പതാകയേന്തി കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന ചരക്കു കപ്പലിന് നേരെയായിരുന്നു റഷ്യൻ സേനയുടെ മിസൈൽ ആക്രമണം. കപ്പലിന് നേരെ നടന്നത് ആസൂത്രിതമായ റഷ്യൻ ക്രൂയിസ് മിസൈൽ ആക്രമണമാണെന്ന് യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യൻ, സിറിയൻ നാവികരാണ് പ്രധാനമായും കപ്പലിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി നടന്ന ഈ ആക്രമണം വലിയ സുരക്ഷാ ഭീഷണിയാണ് കരിങ്കടൽ മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഉയർത്തുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖല കേന്ദ്രീകരിച്ച് റഷ്യയുടെ ആക്രമണങ്ങൾ രൂക്ഷമായിരിക്കുകയാണ്. യുക്രെയ്നിന്റെ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രധാന പാതയാണ് ഒഡേസ. ഈ പാതയിലെ ഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റഷ്യയുടെ നിരന്തരമായ നീക്കങ്ങൾ. ജൂലൈ മാസത്തിൽ മാത്രം ഒഡേസയിൽ നടന്ന റഷ്യൻ ആക്രമണങ്ങളിൽ 28 ഓളം പേർ കൊല്ലപ്പെട്ടതായാണ് ഗവർണർ ഒലെ കിപ്പർ അറിയിച്ചത്.
റഷ്യയുടെ ആക്രമണങ്ങൾക്ക് മറുപടിയായി യുക്രെയ്നും തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം ഏകദേശം 183 റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ന്റെ ഡ്രോൺ സൈനിക കമാൻഡർ റോബർട്ട് ബ്രോവ്ഡി അവകാശപ്പെട്ടു. മോസ്കോയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള യുക്രെയ്ന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇതിനെതിരേ ഏകദേശം 400 ഓളം ഡ്രോണുകൾ വെടിവച്ചിട്ടതായും റഷ്യൻ അധികൃതരും റിപ്പോർട്ട് ചെയ്യുന്നു.
Russian attack on ship in Ukraine: 10 people including Kasargod native killed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






