ലൂയിസ്‍വിൽ (കെന്റക്കി): മാനസിക പ്രതിസന്ധിയിലായിരുന്ന 18കാരന് ട്രേസ് ചെയ്യാനാകാത്ത ‘ഗോസ്റ്റ് ഗൺ’ കിറ്റ് ഓൺലൈനായി വിൽപ്പന നടത്തിയ സംഭവത്തിൽ, അമേരിക്കയിൽ ചരിത്രപരമായ സിവിൽ കോടതി വിധി. കെന്റക്കിയിലെ ലൂയിസ്‍വിൽ സ്വദേശിയായ ഹെൻറി വില്ലിസിന്റെ കുടുംബത്തിന് 104 ദശലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 10.4 കോടി ഡോളർ) നഷ്ടപരിഹാരം നൽകാൻ ജൂറി ഉത്തരവിട്ടു. മൂന്ന് വർഷം മുമ്പ് ഗോസ്റ്റ് ഗൺ കിറ്റ് വാങ്ങിയതിന് പിന്നാലെ ഹെൻറി ആത്മഹത്യ ചെയ്തിരുന്നു. സെനേക്ക ഹൈസ്കൂളിലെ ബിരുദധാരിയായിരുന്നു അദ്ദേഹം.
ഹെൻറിയുടെ മാതാവ്, നെബ്രാസ്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത ഓൺലൈൻ ആയുധ വിൽപ്പന സ്ഥാപനമായ ഹസ്കി ആർമറി എൽഎൽസിക്കെതിരെയും അതിന്റെ മാതൃസ്ഥാപനത്തിനെതിരെയും അശ്രദ്ധ ആരോപിച്ച് സിവിൽ കേസ് നൽകിയിരുന്നു. വാങ്ങുന്നയാളുടെ പ്രായം പരിശോധിക്കാതെയാണ് ഇടപാട് നടത്തിയതെന്നും ഗോസ്റ്റ് ഗൺ കിറ്റ് വാങ്ങാൻ പശ്ചാത്തല പരിശോധന നിർബന്ധമാക്കിയിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
കേസിന്റെ വിചാരണയ്ക്കിടെ പ്രതിഭാഗം കോടതിയിൽ ഹാജരായിരുന്നില്ല. അമേരിക്കയിൽ പരമ്പരാഗത സീരിയൽ നമ്പറുകളോ രജിസ്ട്രേഷൻ രേഖകളോ ഇല്ലാതെ കൂട്ടിച്ചേർത്ത് നിർമ്മിക്കാവുന്ന ആയുധങ്ങളെയാണ് പൊതുവെ ‘ഗോസ്റ്റ് ഗൺ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആയുധങ്ങളുടെ ഓൺലൈൻ വിൽപ്പനയും നിയന്ത്രണങ്ങളും സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ശക്തമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കേസിലെ വിധി പ്രത്യേക ശ്രദ്ധ നേടുന്നത്. തോക്കുകൾ വിൽക്കുന്ന സ്ഥാപനത്തിനെതിരെ അമേരിക്കൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടപരിഹാര വിധികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. വിധിക്ക് പിന്നാലെ പ്രതികരിച്ച ഹെൻറി വില്ലിസിന്റെ മാതാവ്, ഒരു തുകയും മകനെ തിരിച്ചുകൊണ്ടുവരില്ലെന്നും, എന്നാൽ ആയുധ വിൽപ്പനക്കാർ അവരുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാടില്ലെന്ന സന്ദേശമാണ് ഈ കേസിലൂടെ നൽകാൻ ആഗ്രഹിച്ചതെന്നും പറഞ്ഞു.
മറ്റൊരു കുടുംബത്തിനും തങ്ങളുടെ അനുഭവം ആവർത്തിക്കാതിരിക്കാനാണ് നിയമനടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചുള്ള പൊതുബോധവൽക്കരണത്തിനും ഈ വിധി സഹായകരമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
Suicide of 18-year-old: Historic $104 million verdict against company that sold 'ghost gun'
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






