കോവിഡ് കാലത്തിന് ശേഷം ഐടി ഉൾപ്പെടെയുള്ള പ്രമുഖ മേഖലകളിൽ ജീവനക്കാരെ ഓഫീസുകളിലേക്ക് നിർബന്ധപൂർവ്വം തിരികെ വിളിക്കുന്ന പ്രവണത ആഗോളതലത്തിൽ വർദ്ധിച്ചുവരികയാണ്. സ്ഥാപനത്തിന്റെ ഉൽപ്പാദനക്ഷമത കൂട്ടാനാണ് ഈ നടപടിയെന്നാണ് കമ്പനി മേധാവികൾ പൊതുവെ നൽകാറുള്ള വിശദീകരണം. എന്നാൽ, ജീവനക്കാർ ഓഫീസിലിരുന്ന് ജോലി ചെയ്യണമെന്ന് ബോസുമാർ വാശിപിടിക്കുന്നതിന് പിന്നിൽ കമ്പനിയുടെ വളർച്ചയേക്കാൾ, തങ്ങളുടെ അധികാരവും പദവിയും നിലനിർത്താനുള്ള വ്യക്തിപരമായ താല്പര്യങ്ങളാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
യുഎസിലെ പെൻസിൽവാനിയ സർവകലാശാലയ്ക്ക് കീഴിലുള്ള പ്രശസ്തമായ വാർട്ടൺ ബിസിനസ് സ്കൂളിലെ ഗവേഷകരാണ് തൊഴിൽ സംസ്കാരത്തിലെ ഈ നിർണായക മാറ്റത്തെക്കുറിച്ച് പഠനം നടത്തിയത്. മേധാവിത്വ മനോഭാവവും സ്വയം പ്രശംസിക്കാനുള്ള താല്പര്യവും (Narcissism) കൂടുതലുള്ള ലീഡർമാർക്ക് റിമോട്ട് വർക്കിനോട് കടുത്ത വിയോജിപ്പാണുള്ളതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കമ്പനി സിഇഒമാരുടെ പൊതുപ്രസ്താവനകൾ, വ്യക്തിത്വ സർവേകൾ, ഔദ്യോഗിക റിപ്പോർട്ടുകൾ എന്നിവ വിശകലനം ചെയ്താണ് സംഘം ഈ നിഗമനത്തിലെത്തിയത്.
ജീവനക്കാർ നേരിട്ട് മുന്നിലിരിക്കുമ്പോൾ അവരെ നിയന്ത്രിക്കാനും സ്വന്തം അധികാരം പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ ബോസുമാർക്ക് ലഭിക്കുന്നു. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (Work From Home) ഇത്തരം മേധാവികൾക്ക് ജീവനക്കാരുടെ മേൽ നേരിട്ട് ആധിപത്യം സ്ഥാപിക്കാനുള്ള വഴികൾ ഇല്ലാതാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചുറ്റിക്കറങ്ങി നടന്ന് കാര്യങ്ങൾ നിയന്ത്രിക്കാനോ, പെട്ടെന്ന് മീറ്റിംഗുകൾ വിളിച്ച് നിർദ്ദേശങ്ങൾ നൽകാനോ സാധിക്കാത്തത് ഇവരിൽ അസംതൃപ്തി ഉണ്ടാക്കുന്നുണ്ട്.
ഈ വിഷയത്തിൽ ജീവനക്കാരുടെ വ്യക്തിപരമായ താല്പര്യങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുമ്പോൾ മേധാവികളുടെ ഇത്തരം മനോഭാവങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുകയാണെന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ സിൽവിയ ഫുള്ളർ വ്യക്തമാക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഉൽപ്പാദനക്ഷമത കുറയ്ക്കുമെന്ന വാദങ്ങളെ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രതിരോധിക്കുന്നുമുണ്ട്.
കോവിഡ് കാലഘട്ടമായ 2019-2021 വർഷങ്ങളിൽ ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്തപ്പോൾ തൊഴിൽ രംഗത്തെ ആകെ ഉൽപ്പാദനക്ഷമതയിൽ 3.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരും വീട്ടിലിരിക്കുന്നവരും ഒരേ സമയക്രമം തന്നെയാണ് ജോലിക്കായി വിനിയോഗിക്കുന്നതെന്നും ഔദ്യോഗിക സർവേകൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ജീവനക്കാരെ പൂർണ്ണമായും ഓഫീസിലേക്ക് തിരികെ എത്തിക്കുന്നതിന് പിന്നിൽ കൃത്യമായ മറ്റ് കാരണങ്ങൾ കണ്ടെത്താനാകില്ലെന്ന് ഫുള്ളർ കൂട്ടിച്ചേർത്തു.
അതേസമയം, പൂർണ്ണമായും റിമോട്ട് വർക്ക് രീതിയിലേക്ക് മാറുന്നത് ജീവനക്കാർ തമ്മിലുള്ള ആശയവിനിമയത്തെയും പരസ്പര സഹകരണത്തെയും ബാധിക്കുമെന്ന വിപരീത വശവും എച്ച്ആർ വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ട്. വാൻകൂവർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എച്ച്ആർ കൺസൾട്ടന്റായ സിസി പോയുടെ അഭിപ്രായത്തിൽ, ഉൽപ്പാദനക്ഷമതയേക്കാൾ ജീവനക്കാർ തമ്മിലുള്ള മാനസികമായ അടുപ്പം നഷ്ടപ്പെടുന്നു എന്നതാണ് ഓഫീസിലേക്ക് തിരികെ വിളിക്കാൻ പല കമ്പനികളെയും പ്രേരിപ്പിക്കുന്നത്.
നേരിട്ടല്ലാതെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മാത്രം ആശയവിനിമയം നടത്തുമ്പോൾ ടീം വർക്കുകളിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എങ്കിലും, വരും ദിവസങ്ങളിൽ കമ്പനികൾ സ്വീകരിക്കുന്ന തൊഴിൽ നയങ്ങൾ ജീവനക്കാരുടെ മാനസികാരോഗ്യത്തെയും സ്ഥാപനങ്ങളുടെ നിലനിൽപ്പിനെയും എങ്ങനെ ബാധിക്കുമെന്നത് തൊഴിൽ വിപണി ഉറ്റുനോക്കുന്ന പ്രധാന കാര്യമാണ്.
Scrapping 'work from home' isn't in the company's best interest;
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






