മോങ്ക്ടൺ : മോങ്ക്ടണിൽ തെരുവ് താമസക്കാർക്കിടയിൽ ലഹരിമരുന്ന് അമിതമായി ഉപയോഗിക്കുന്നത് (ഓവർഡോസ്) മൂലമുള്ള അടിയന്തര ഫോൺ കോളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ-പൊതുസുരക്ഷാ പ്രവർത്തകർ അറിയിച്ചു. ജൂൺ മാസത്തിൽ പ്രതിദിനം 50 കോളുകൾ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ഇത് 10 മുതൽ 12 വരെയായി കുറഞ്ഞതായി മോങ്ക്ടൺ ഫയർ ചീഫ് കോൺറാഡ് ലാൻഡ്രി വ്യക്തമാക്കി. മൃഗങ്ങൾക്ക് നൽകുന്ന വീര്യമേറിയ മെഡെറ്റോമിഡിൻ എന്ന ട്രാൻക്വിലൈസർ ഫെന്റനൈലിൽ കലർത്തി നൽകുന്നതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കോളുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ലഹരിബാധ മൂലമുള്ള അപകടങ്ങൾ പൂർണ്ണമായി മാറിയിട്ടില്ലെന്ന് ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്കിലെ ഡോ. എറിൻ റോഗേഴ്സ് വിലയിരുത്തി. പ്രാദേശിക ഷെൽട്ടറുകളിലെ ജീവനക്കാർക്ക് നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനാലാണ് എമർജൻസി മെഡിക്കൽ സർവീസിനെ വിളിക്കുന്നത് കുറഞ്ഞതെന്നും ഇവർ വ്യക്തമാക്കി. മുൻപ് ബോധരഹിതരാകുന്നവർക്ക് അമിതമായി നലക്സോൺ നൽകിയിരുന്ന രീതി ഫലപ്രദമല്ലാത്തതിനാൽ ആരോഗ്യപ്രവർത്തകർ ഇപ്പോൾ മാറ്റിയിട്ടുണ്ട്.
അമിത വീര്യമുള്ള ലഹരി ഉപയോഗിച്ച് ബോധരഹിതരാകുന്നവരുടെ ശ്വസനപ്രക്രിയ കൃത്യമായി നിരീക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഏഴ് സെക്കൻഡിൽ ഒരു തവണ ശ്വാസമെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, ശ്വസനനിരക്ക് വളരെ കുറയുമ്പോൾ മാത്രം പാരാമെഡിക്കൽ ജീവനക്കാരുടെ സഹായം തേടുകയുമാണ് പുതിയ പ്രവർത്തന രീതിയെന്ന് ഡോ. എറിൻ റോഗേഴ്സ് അറിയിച്ചു. ഹൊറൈസൺ, വൈറ്റാലിറ്റി, അഡിക്ഷൻസ് ആൻഡ് മെന്റൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Moncton drug overdose concern: Emergency calls down, reports
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





